സംഘർഷങ്ങൾക്കിടെ യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തി ജോർജിയ മെലോണി

അബൂദബിയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ഇറാൻ ആക്രമണങ്ങളെ അപലപിച്ചു

Update: 2026-04-05 12:38 GMT
Editor : Mufeeda | By : Web Desk

അബൂദബി: ​ഗൾഫ് സന്ദർശനത്തിന്റെ ഭാ​ഗമായി യുഎഇയിലെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. അബൂദബിയിൽ നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷ, സാമ്പത്തികം, ഊർജം എന്നീ മേഖലകളിൽ ഇവയുണ്ടാക്കുന്ന ആഘാ​തങ്ങളും ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു.

സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ ചാർട്ടറിൻ്റെയും ലംഘനമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. യുഎഇക്ക് നേരെയുള്ള ഇറാൻ ആക്രമണങ്ങളെ ഇറ്റാലിയൻ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. രാജ്യത്തിൻ്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും സംരക്ഷിക്കാൻ യുഎഇ സ്വീകരിക്കുന്ന നടപടികൾക്ക് ഇറ്റലിയുടെ പൂർണ പിന്തുണ മെലോണി വാഗ്ദാനം ചെയ്തു. യുഎഇയും ഇറ്റലിയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും കൂടിക്കാഴ്ചയിൽ തീരുമാനമായി.

സാമ്പത്തിക, വികസന മേഖലകളിൽ പുതിയ സഹകരണ സാധ്യതകൾ തേടാനും ധാരണയായി. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് നേതാക്കൾ ആവർത്തിച്ചു. അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതി പ്രത്യേക കാര്യ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ പ്രസിഡൻ്റിൻ്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ എന്നിവരും വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News