ക്ലീനിങ് തൊഴില്‍ മേഖലയിലും ഇനി സൌദി യുവാക്കള്‍
സൌദി യുവാക്കള്‍ പുതുതായി നിരവധി തൊഴില്‍ മേഖലകളില്‍ ജോലിചെയ്യുന്നത് അടുത്ത കാലത്ത് വാര്‍ത്തകളായിരുന്നു.
സൌദി യുവാക്കള്‍ പുതുതായി നിരവധി തൊഴില്‍ മേഖലകളില്‍ ജോലിചെയ്യുന്നത് അടുത്ത കാലത്ത് വാര്‍ത്തകളായിരുന്നു. ഇന്നാല്‍ ഇപ്പോള്‍ ക്ലീനിങ് ജോലിക്കും സൌദി യുവാക്കള്‍ രംഗത്ത് വന്നിരുക്കുന്നു. അല്‍ബാഹയില്‍ 150 യുവാക്കളാണ് ഈ മേഖലയില്‍ തൊഴിലെടുക്കാന്‍ മുന്നോട്ട് വന്നത്.
അല്‍ബാഹ മുനിസിപ്പാലിറ്റിയില്‍ ക്ളീനിങ് ജോലിക്ക് സ്വദേശികള്‍ വന്‍തോതില്‍ അപേക്ഷ സമര്‍പ്പിച്ചതായി മുനിസിപ്പാലിറ്റി മേധാവി എഞ്ചി. സാമിര്‍ അല്‍മാലികി പറഞ്ഞു. ശുചീകരണ മേഖലയില്‍ മുനിസിപ്പാലിറ്റി പ്രസിദ്ധീകരിച്ച 13 ഒഴിവുകളിലേക്ക് 150 സ്വദേശി യുവാക്കളാണ് അപേക്ഷ നല്‍കിയത്. ഇതാദ്യമായാണ് ഇത്രയധികം സ്വദേശി യുവാക്കള്‍ ശുചീകരണതൊഴിലിലേക്ക് കടന്നുവരാൻ സന്നദ്ധത പ്രകടിപ്പിച്ചത്. മുനിസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലുകള്‍ക്ക് മൂവായിരം റിയാല്‍ മുതലാണ് വേതനം. ഇതിനുള്ള അപേക്ഷകളാണ് വന്‍തോതില്‍ ലഭിച്ചത്. ശുചീകരണ തൊഴിലിലേക്ക് വന്‍തോതില്‍ മത്സരം അനുഭവപ്പെട്ടത് സ്വദേശി യുവാക്കള്‍ ഏത് ജോലിയും ചെയ്യാന്‍ സന്നദ്ധരാവുന്നുവെന്ന ശുഭസൂചനയാണ് നല്‍കുന്നതെന്നും എഞ്ചി. സാമിര്‍ അല്‍മാലികി പറഞ്ഞു. നിലവില്‍ ഓഫീസ് ക്ലീനിങിലാണ് നിയമനമെങ്കിലും പുറം ജോലിക്കും അപേക്ഷകര്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. പുറം ജോലികളിൽ സ്വദേശി യുവാക്കൾ ആകർഷിക്കപ്പെടുന്നുണ്ട് . ശുചീകരണ ജോലികള്‍ മാന്യവും നല്ല വേതനം ലഭിക്കുന്നതുമാണെങ്കിലും ഈ രംഗത്തേക്ക് കടന്നുവരാന്‍ പലരും വിമുഖത കാണിക്കുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി ഉപ മേധാവി പറഞ്ഞു. ഇത്തരം തൊഴിലുകളോടുള്ള സമൂഹത്തിന്റെ ചിന്താഗതിയില്‍ മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. മറ്റേത് തൊഴിലിനെയും പോലെ മാന്യവും ഫലപ്രദവുമാണ് ശുചീകരണരംഗത്തെ തൊഴിലെന്നും അദ്ദേഹം പറഞ്ഞു.