ഫലസ്തീനിലെ ഇസ്രായേല്‍ അജണ്ടകള്‍ മാറ്റിവെച്ചിട്ടില്ല- ബെഞ്ചമിന്‍ നെതന്യാഹു

ടെലിവിഷന്‍ പ്രസംഗത്തിനിടെയാണ് നെതന്യാഹു മുന്‍ നിലപാട് ആവര്‍ത്തിച്ചത്

Update: 2020-08-14 17:33 GMT

ഫലസ്തീനിലെ ഇസ്രായേല്‍ അജണ്ടകള്‍ മാറ്റിവെച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീന് മേലുളള നടപടികള്‍ അവസാനിപ്പിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നത്. യുഎഇയുമായുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന് തൊട്ട് പിന്നാലെയുള്ള ഇസ്രായേല്‍ പ്രതികരണം സമാധാന കാരാറിന് മങ്ങലേല്‍പ്പിക്കുന്നതാണ്.

‌‌‌പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പിക്കാനുള്ള ചരിത്ര കരാറെന്നായിരുന്നു നയതന്ത്ര ബന്ധം ആരംഭിക്കുന്നതിനോടുള്ള യുഎഇയുടെ ആദ്യ പ്രതികരണം. യുഎസിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചക്ക് പിന്നാലെയാണ് സംയുക്ത പ്രസ്താവനയില്‍ യുഎഇ നയം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് വെസ്റ്റ് ബാങ്കിലെയടക്കം അധിനിവേശ പദ്ധതി മാറ്റി വെച്ചിട്ടില്ലെന്നും ഇനിയും പുതിയ ഭാഗങ്ങള്‍ ഇസ്രായേലിനോട് കൂട്ടിച്ചേര്‍ക്കുമെന്നുമാണ് നെതന്യാഹു പ്രതികരിച്ചത്.

Advertising
Advertising

ടെലിവിഷന്‍ പ്രസംഗത്തിനിടെയാണ് നെതന്യാഹു മുന്‍ നിലപാട് ആവര്‍ത്തിച്ചത്. ഇക്കാര്യത്തില്‍ കാലതാമസം വരുത്താൻ മാത്രമേ സമ്മതിച്ചിട്ടുള്ളൂ, ഞങ്ങളുടെ ഭൂമിയുടെ അവകാശങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ല. അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പുതിയ നിലപാടിനോടുള്ള യുഎഇയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല, അതേസമയം കരാര്‍ സിയോണിസ്റ്റ് അനുകൂലമാണെന്ന് ഹമാസ് പ്രതികരിച്ചു. ഈജിപ്ത് കരാറിനെ സ്വാഗതം ചെയ്ത് രംഗത്തുവന്നു. കരാര്‍ വിഡ്ഢിത്തമാണെന്നാണ് ഇറാന്‍ പ്രതികരിച്ചത്. യുഎഇയുടെ കപടത ചരിത്രം ഒരിക്കലും മറക്കില്ലെന്നായിരുന്നു തുര്‍ക്കിയുടെ നിലപാട്. വിശദമായ കരാര്‍ ഒപ്പുവെക്കാനിരിക്കെ നെതന്യാഹുവിന്റെ നിലപാടുമാറ്റം യുഎഇ- ഇസ്രയേല്‍ കരാറിനെ എങ്ങനെ ബാധിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

Tags:    

Similar News