ബഹ്‌റൈനിൽ അടുത്ത വർഷം മുതൽ പ്രവാസികൾക്കും ആരോഗ്യ ഇൻഷൂറൻസ്

Update: 2022-09-20 12:20 GMT
Advertising

ബഹ്‌റൈനിൽ സ്വദേശികൾക്കും പ്രവാസികൾക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടുത്ത വർഷം തുടക്കത്തിൽ ആരംഭിക്കുമെന്ന് ആരോഗ്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ പറഞ്ഞു.

2024ൽ പദ്ധതി പൂർണമായി നടപ്പാക്കും. ബധിരരുടെ രോഗനിർണയത്തിന് ആംഗ്യഭാഷ സേവനം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സൗജന്യ ആതുരസേവനം നൽകാൻ ലക്ഷ്യമിട്ടുള്ള ഷിഫ ഫണ്ട് ഉപയോഗിച്ചാണ് സ്വദേശികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി സർക്കാർ നടപ്പാക്കുന്നത്. പ്രവാസികൾക്കുള്ള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല ഇൻഷുറൻസ് കമ്പനികൾക്കായിരിക്കും. ഇതോടെ, ഹെൽത്ത് സെന്ററുകളിലെ ചികിത്സക്കായി തൊഴിലാളിക്കുവേണ്ടി പ്രതിവർഷം നൽകുന്ന 72 ദിനാർ ഫീസ് ഒഴിവാകും.

വിദേശ തൊഴിലാളിക്കും കുടുംബത്തിനും ബഹ്‌റൈനിൽ ലൈസൻസുള്ള ഇൻഷുറൻസ് കമ്പനിയിൽനിന്ന് ഇൻഷുറൻസ് എടുക്കേണ്ട ബാധ്യത തൊഴിലുടമക്കായിരിക്കും. ഉയർന്ന നിലവാരത്തിലുള്ള ആതുരസേവനം എല്ലാവർക്കും ലഭ്യമാക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു.

ഇൻഷുറൻസ് കവറേജിനുള്ള പ്രീമിയം തീരുമാനിക്കാൻ ആരോഗ്യ സുപ്രീം കൗൺസിൽ ഇൻഷുറൻസ് കമ്പനികളുമായി ചർച്ചകൾ നടത്തിവരുകയാണ്. രാജ്യത്ത് താമസിക്കുന്ന 7.2 ലക്ഷം പ്രവാസികളും ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽവരും. ഇവരിൽ ഭൂരിഭാഗവും ആരോഗ്യ മന്ത്രാലയത്തിന്റെ ബേസിക് കവറേജ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരാണ്. പ്രതിവർഷം 72 ദിനാറാണ് ഇതുപ്രകാരം ഒരു തൊഴിലാളിക്ക് ടക്കേണ്ടിയിരുന്നത്.

പ്രവാസികൾക്കുള്ള ഇൻഷുറൻസ് പ്രീമിയം വിഹിതം 52 ദശലക്ഷം ദിനാർ വരുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ പുതിയ ഇൻഷുറൻസ് പദ്ധതികൾക്ക് ഈടാക്കുന്ന പ്രീമിയം പരിഗണിക്കുമ്പോൾ ഇത് ഏറ്റവും കുറഞ്ഞ തുകയാണെന്നാണ് വിലയിരുത്തൽ. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News