താമസ, തൊഴിൽ നിയമലംഘനം: കുവൈത്തിൽ അറസ്റ്റിലായത് 1,461 പ്രവാസികൾ

2025 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കണക്കുകൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു

Update: 2025-07-17 09:28 GMT

കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘനങ്ങളുടെ പേരിൽ കുവൈത്തിൽ അറസ്റ്റിലായത് 1,461 പ്രവാസികൾ. 2025 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലെ സ്ഥിതിവിവരക്കണക്കുകളാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. അന്വേഷണ പരിധിയിലുള്ളവർ, നിയമലംഘകർ, ഒളിച്ചോടിയവർ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, ഗതാഗത ലംഘനങ്ങൾ എന്നീ കാര്യങ്ങളിലും അറസ്റ്റുകൾ നടന്നു. ലൈസൻസില്ലാത്ത തെരുവ് കച്ചവടക്കാർക്കെതിരായ എൻഫോഴ്സ്മെന്റ് നടപടികളും ഡാറ്റയിൽ ഉൾപ്പെടുന്നു.

മേജർ ജനറൽ ഹമദ് അൽമുനിഫിയുടെ നേതൃത്വത്തിലാണ് താമസ, തൊഴിൽ സംബന്ധമായ നിയമലംഘനങ്ങൾക്ക് ആകെ 1,461 പ്രവാസികളെ പിടികൂടിയത്. ഇതിൽ തൊഴിൽ ചട്ടങ്ങൾ ലംഘിച്ച 730 വ്യക്തികളും ഒളിച്ചോടിയവരായി അടയാളപ്പെടുത്തിയ 731 പേരും ഉൾപ്പെടുന്നു.

Advertising
Advertising

രാജ്യത്തെ 1,276 ചെക്ക്പോസ്റ്റുകളിൽ സുരക്ഷാ സേന പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് ക്രിമിനൽ കുറ്റങ്ങളുടെ പേരിൽ 123 പേർ, ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട 731 പേർ, തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച 730 പേർ, സാധുവായ തിരിച്ചറിയൽ രേഖയില്ലാത്ത 456 പേർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൂടാതെ, നിയമവിരുദ്ധ വസ്തുക്കൾ കൈവശം വച്ചതിന് ആകെ 589 പേരെ അറസ്റ്റ് ചെയ്തു - മയക്കുമരുന്നിന്റെ പേരിൽ 383 പേരും ലഹരി വസ്തുക്കൾ ഉപയോഗിച്ചതിന് 206 പേരും പിടിയിലായി. 424 അനധികൃത തെരുവ് കച്ചവടക്കാരെയും അധികൃതർ പിടികൂടി, 74,842 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി, 1,426 വാഹനങ്ങൾ പിടിച്ചെടുത്തു, നിയമപാലകർ അന്വേഷിക്കുന്ന 579 പേരെ കൂടി അറസ്റ്റ് ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News