കുവൈത്തിൽ സർക്കാർ സേവനങ്ങൾ ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് രൂപമായി
വിഷൻ 2035 ന്‍റെ ഭാഗമായി ഐ.ടി സാങ്കേതിക മേഖലയില്‍ 5,000 കുവൈത്തികള്‍ക്ക് പരിശീലനം നല്‍കും.
Representative image
കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത നാല് വർഷത്തിനുള്ളിൽ സര്‍ക്കാര്‍ സേവനങ്ങൾ ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് മന്ത്രിതല സമിതി രൂപം നൽകി. വിഷൻ 2035 ന്‍റെ ഭാഗമായി ഐ.ടി സാങ്കേതിക മേഖലയില്‍ 5,000 കുവൈത്തികള്‍ക്ക് പരിശീലനം നല്‍കും.
പദ്ധതിയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ മൂന്ന് ഡാറ്റാ സെന്ററുകൾ കൂടി നിര്‍മ്മിക്കും.നിലവിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതോടെ രാജ്യത്തെ 110-ലധികം സർക്കാർ ഏജൻസികളുടെ സേവനങ്ങള്‍ ഡിജിറ്റലാകും. അതോടൊപ്പം സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജിയുടെ മേല്‍നോട്ടത്തില്‍ മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫർമേഷൻ സെക്യൂരിറ്റി സൊല്യൂഷനുകൾ തുടങ്ങിയ മേഖലകളില്‍ ദേശീയ പരിശീലന പരിപാടി ആരംഭിക്കും . പദ്ധതിയുമായി ക്ലൗഡ് ടെക്‌നോളജി രംഗത്തെ പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനി സഹകരിക്കുന്നതോടെ സർക്കാർ ഏജൻസികൾക്കും പ്രധാന റെഗുലേറ്റർമാർക്കും പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയുടെ നേതൃത്വത്തില്‍ ഡിജിറ്റൽ ബിസിനസ്സ് ടാസ്‌ക്കുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ഡാറ്റ സുരക്ഷിതമായി സംഭരിക്കുന്നതിനുമായി ക്ലൗഡ് ഏരിയ വിപുലീകരിക്കും. കുവൈത്ത് വിഷൻ 2035 ന്റെ ഭാഗമായാണ് ഐ.ടി മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികള്‍ നടപ്പിലാക്കുന്നത്. എണ്ണ വരുമാനത്തെ മുഖ്യമായി ആശ്രയിച്ചു നിൽക്കുന്ന നിലവിലെ അവസ്ഥക്ക് മാറ്റമുണ്ടാക്കുന്നതോടൊപ്പം മേഖലയിലെ ബിസിനസ്സ് ഹബ് ആയി രാജ്യത്തെ മാറ്റിയെടുക്കുകയുമാണ് വിഷൻ 2035ന്റെ ലക്ഷ്യം.