കുവൈത്തില്‍ കാര്‍ഷിക വിപണന മേള സമാപിച്ചു
മേളകളിലൂടെ ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് കാർഷിക ഉൽപന്നങ്ങള്‍ നേരിട്ട് വിപണനം ചെയ്യുവാന്‍ അവസരം ഒരുങ്ങുമെന്ന് മന്ത്രി
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രാദേശിക കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി സാമൂഹികകാര്യ മന്ത്രാലയത്തിന്‍റെയും നുസ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച 'സൂഖ് നുവൈർ' വിൽപന കേന്ദ്രം സമാപിച്ചു. നൂറുക്കണക്കിന് പ്രാദേശിക കര്‍ഷകരാണ് മേളയില്‍ പങ്കെടുത്തത്. വരും ദിവസങ്ങളില്‍ മറ്റ് ഗവർണറേറ്റുകളിലും കോഓപറേറ്റിവ് സൊസൈറ്റികളുടെ സഹകരണത്തോടെ സൂഖ് നുവൈർ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സാമൂഹ്യകാര്യ മന്ത്രി മായ് അല്‍ ബാഗ്ലി ആയിരുന്നു വിപണന മേള ഉദ്ഘാടനം ചെയ്തത്. ഇത്തരം മേളകളിലൂടെ ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് കാർഷിക ഉൽപന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് വിപണനം ചെയ്യുവാന്‍ അവസരം ഒരുങ്ങുമെന്ന് മന്ത്രി പറഞ്ഞു.
രണ്ട് ദിവസമായി നടന്ന കർഷക വിപണിയില്‍ പ്രാദേശികമായി കൃഷിചെയ്ത പഴങ്ങളും പച്ചക്കറികളും കൂടാതെ അലങ്കാര ചെടികളും തേൻ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് വില്‍പ്പന നടത്തിയത്. ആർക്കിടെക്ട് സൈൻ അൽ ബർജാസ് ഡിസൈന്‍ ചെയ്ത മനോഹരമായ വിപണന കേന്ദ്രത്തില്‍ നൂറുക്കണക്കിന് പേരാണ് സന്ദര്‍ശകരായി എത്തിയത്. കുറഞ്ഞ വിലയും ഉയർന്ന ഗുണനിലവാരമുള്ളതുമായതിനാൽ പ്രാദേശിക കർഷകരുടെ ഉൽപന്നങ്ങൾ ജനങ്ങൾ ഇഷ്ടപ്പെടുന്നതായി യൂനിയൻ ഓഫ് കൺസ്യൂമർ കോഓപറേറ്റിവ് സൊസൈറ്റി പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഓഫിസർ അബ്ദുൽ മൊഹ്‌സെൻ അൽ അബ്ദുല്ല പറഞ്ഞു.