കുവൈത്തില്‍ വിശ്വാസികള്‍ ക്രിസ്തുമസ് ആഘോഷിച്ചു
കുര്‍ബാനകളിലും ക്രിസ്തുമസ് ശ്രുശൂഷകളിലും ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
കുവൈത്ത് സിറ്റി: സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി കുവൈത്തില്‍ ക്രിസ്തീയ സമൂഹം യേശു ദേവന്‍റെ തിരുപ്പിറവി ആഘോഷിച്ചു. കുര്‍ബാനകളിലും ക്രിസ്തുമസ് ശ്രുശൂഷകളിലും ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. വിശ്വാസ ദീപ്തിയില്‍ നക്ഷത്ര വെളിച്ചം നിറച്ച് വിശ്വാസികള്‍ പുണ്യ രാവിനെ എതിരേറ്റു.
സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്ന് നല്‍കിയ ഉണ്ണി യേശുവിന്‍റെ തിരുപ്പിറവി ദിനം കുവൈത്തിലും വിശ്വാസികള്‍ ആഘോഷിച്ചു. ബത്ലേഹമിലെ കാലിത്തൊഴുത്തില്‍ കരുണയുടേയും ശാന്തിയുടേയും ദൂതുമായി യേശു പിറന്നതിന്‍റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക്. കുവൈത്ത് സിറ്റിയിലെ കത്രീഡല്‍ പള്ളി, അഹമദി വലിയ പള്ളി എന്നിവടങ്ങളില്‍ വിശ്വാസികളുടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
വിവിധ ദേവാലയങ്ങളിലും പാരിഷ് കേന്ദ്രങ്ങളിലും ഇന്നലേയും ഇന്നുമായി പാതിരാ കുര്‍ബാനകളും തിരുപ്പിറവി ശ്രുശൂഷകളും നടന്നു. പുലർച്ചവരെ നീണ്ട പാതിരാ കുർബാനയിൽ കുവൈത്തിലെ ക്രൈസ്തവ വിശ്വാസി സമൂഹങ്ങളിൽ ഭൂരിഭാഗവും പങ്കെടുത്തു. വനാഷണല്‍ ഇവാഞ്ചിലിക്കല്‍ ചര്‍ച്ചില്‍ വിവിധ ഭാഷകളില്‍ കുര്‍ബാന നടന്നു. കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ക്രിസ്തുമസ് ശുശ്രൂഷകൾ അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പൽ, സാൽമിയ സെന്റ് മേരീസ് ചാപ്പൽ, സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് എന്നിവിടങ്ങളിലായി നടന്നു .