കുവൈത്തിൽ ഗതാഗത നിയമം ലംഘിച്ചാൽ ഇനി നിർബന്ധിത സാമൂഹിക സേവനവും

തീരുമാനം അടുത്ത മാസം മുതൽ

Update: 2025-09-01 05:34 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ബദൽ ശിക്ഷയായി നിർബന്ധിത സാമൂഹിക സേവനം നടപ്പാക്കുന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് ഇത് സംബന്ധമായ ഉത്തരവ് പുറത്തിറക്കിയത്. തീരുമാനം അടുത്ത മാസം മുതൽ നടപ്പിൽ വരും.

ജയിൽ ശിക്ഷയ്ക്ക് പകരം ബോധവത്കരണ പരിപാടികളിലും സ്‌കൂൾ-ആശുപത്രി പ്രവർത്തനങ്ങളിലും വൃക്ഷത്തൈ നടൽ, ബീച്ച് ശുചീകരണം പോലുള്ള കമ്മ്യൂണിറ്റി സർവീസുകളിലും നിയമലംഘകരെ നിയോഗിക്കാമെന്നതാണ് വ്യവസ്ഥ. ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ഗതാഗത ബോധവത്കരണ കാമ്പയിനുകളിൽ സഹായിക്കുക, ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ ബോധവത്കരണ പരിപാടികളിൽ സഹായിക്കുക, വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂൾ പ്രോഗ്രാമുകളിൽ പ്രവർത്തിക്കുക, പരിസ്ഥിതി പൊതു അതോറിറ്റിയുമായി ചേർന്ന് തീരദേശ ശുചീകരണത്തിൽ പ്രവർത്തിക്കുക എന്നിങ്ങനെയായിരിക്കും നിർബന്ധിത സാമൂഹിക സേവനം.

നിയമലംഘകൻ നിർദ്ദിഷ്ട സേവനം പൂർത്തിയാക്കാതെ വന്നാൽ യഥാർഥ ശിക്ഷ നടപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി. ആകെ 46 തരം കമ്മ്യൂണിറ്റി സേവനങ്ങളിലായാണ് ശിക്ഷ നൽകുക. 16 സർക്കാർ സ്ഥാപനങ്ങളിലായി വിപുല പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടും. ജയിൽ ആശ്രയം കുറയ്ക്കുകയും നിയമലംഘകരെ പുനരധിവസിപ്പിച്ച് സുരക്ഷിതമായ റോഡ് പെരുമാറ്റം ഉറപ്പാക്കുകയുമാണ് നടപടിയുടെ ലക്ഷ്യം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News