കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് ചെലവേറുന്നു
നേരത്തെ വാണിജ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ഏകീകൃത നിരക്ക് നിശ്ചയിച്ചിരുന്നു
കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് ചിലവേറുന്നു. നിയമം ലംഘിച്ചു അധിക ചാര്‍ജ്ജ് ഈടാക്കുന്ന ഏജന്‍സികള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി വഴി മാത്രമേ ഗാര്‍ഹിക തൊഴിലാളിയെ രാജ്യത്ത് റിക്രൂട്ട് ചെയ്യാന്‍ അനുമതിയുള്ളൂ. നിലവില്‍ ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്. അതിനിടെ ഫിലിപ്പീൻസിൽ നിന്നുള്ള ഗാർഹിക സേവന തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് 700 ദിനാർ ആയിരിക്കുമെന്ന് അൽ ദുറ കമ്പനി ചെയർമാൻ മുഹമ്മദ് അൽ ഒലയാൻ പറഞ്ഞു.
എന്നാല്‍ ഡ്രൈവര്‍, പാചകം തുടങ്ങിയ തസ്തികകളിലാണ് കൊണ്ടുവരുന്നതെങ്കില്‍ 180 ദിനാർ അധികമായി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീലങ്കയിൽ നിന്നുള്ള ഗര്‍ഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യണമെങ്കില്‍ 650 ദിനാർ ഫീസും ടിക്കറ്റ് ചാര്‍ജും നല്‍കണം. ഗാര്‍ഹിക കമ്പനികള്‍ വഴി കുവൈത്തില്‍ എത്തുന്ന തൊഴിലാളികള്‍ ആറു മാസത്തെ ബോണ്ട് നല്‍കണമെന്നും മുഹമ്മദ് അൽ ഒലയാൻ പറഞ്ഞു . നേരത്തെ വാണിജ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ ഗാര്‍ഹിക തൊഴിലാളിയെ കൊണ്ടുവരുന്നതിനായി ഏകീകൃത നിരക്ക് നിശ്ചയിച്ചിരുന്നു.