കുവൈത്ത് വിമാനത്താവളത്തില്‍ യാത്രികരുടെ എണ്ണത്തിൽ വർധന; ആ​ഗസ്റ്റിൽ യാത്ര ചെയ്തത് 15.8 ലക്ഷം പേര്‍

ഈ കാലയളവില്‍ 12,819 വിമാനങ്ങളാണ് കുവൈത്തിലേക്കും തിരികെയും സർവീസ് നടത്തിയത്.

Update: 2023-09-10 17:33 GMT

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ആഗസ്റ്റിൽ യാത്രക്കാരുടെ എണ്ണത്തിൽ 22 ശതമാനവും വിമാന ഗതാഗതത്തിൽ 28 ശതമാനവും വർധനയുണ്ടായതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു.

ഏഴ് ലക്ഷത്തി എഴുപതിനായിരം യാത്രക്കാര്‍ കുവൈത്തിലേക്ക് പ്രവേശിച്ചപ്പോള്‍ എട്ട് ലക്ഷത്തിലേറെ യാത്രക്കാര്‍ രാജ്യത്ത് നിന്നും പുറപ്പെട്ടതായി അദ്ദേഹം പറഞ്ഞു. 1,59,000 പേര്‍ ട്രാൻസിറ്റ് യാത്രക്കാരായിരുന്നു. ഈ കാലയളവില്‍ 12,819 വിമാനങ്ങളാണ് കുവൈത്തിലേക്കും തിരികെയും സർവീസ് നടത്തിയത്. വിമാന ചരക്ക് ഗതാഗതത്തിലും അഞ്ച് ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

Advertising
Advertising

അതിനിടെ വ്യോമയാന മേഖലയിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും വർധിപ്പിക്കുന്നതിന് ഏകീകൃത ഗൾഫ് സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥാപിക്കണമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെ എയർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അബ്ദുല്ല അൽ-റാജ്ഹി ആവശ്യപ്പെട്ടു.

ദുബായിൽ നടന്ന അറബ് ഗൾഫ് രാജ്യങ്ങളുടെ എയർ ട്രാൻസ്‌പോർട്ട് കമ്മിറ്റിയുടെ 19-ാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ്‌ രാജ്യങ്ങള്‍ തമ്മിലുള്ള അടുത്ത വ്യോമ സഹകരണം കുവൈത്തിലെയും ഗൾഫ് മേഖലയിലെയും വ്യോമഗതാഗത മേഖലയുടെ വികസനത്തിന് ഏറെ സഹായകരമാകുമെന്ന് അൽ-റാജ്ഹി പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News