ഇന്ത്യ-കുവൈത്ത് ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്‍റ് ഉടമ്പടി ഉടൻ തന്നെ പ്രാബല്യത്തിലാകും
കഴിഞ്ഞ ജൂണിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്‍റെ കുവൈത്ത് സന്ദർശന വേളയിലാണ് ധാരണ പത്രം ഒപ്പിട്ടത്
ഇന്ത്യയും കുവൈത്തും തമ്മിലുണ്ടാക്കിയ ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്‍റ് ഉടമ്പടി ഉടൻ തന്നെ പ്രാബല്യത്തിലാകുമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് . ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ഉൾപ്പെടെ കുവൈത്ത് അധികൃതരുടെ ഭാഗത്തു നിന്നുള്ള നടപടികൾ പൂർത്തിയായതായും അംബാസഡർ മീഡിയവണ്ണിനോടു പറഞ്ഞു.
കഴിഞ്ഞ ജൂണിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്‍റെ കുവൈത്ത് സന്ദർശന വേളയിലാണ് ധാരണ പത്രം ഒപ്പിട്ടത്. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന നിരവധി വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ് ധാരണ പത്രം. റിക്രൂട്ട്മെൻറ് ചെലവ് കുറക്കാനും, തെട്ടിപ്പുകൾ തടയാനും ധാരണപത്രം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കുവൈത്തിലെ ഇന്ത്യൻ എൻജിനീയർമാരുടെ അക്രഡിറ്റേഷൻവിഷയത്തിൽ എംബസ്സി സജീവമായി ഇടപെടുന്നുണ്ടെന്നും ഇക്കാര്യത്തിൽ പ്രതീക്ഷാപരമായ പുരോഗതി ഉണ്ടായതായും അംബാസഡർ പറഞ്ഞു