വികസന വഴിയിലേക്ക് ജലീബ് ഷുയൂഖ്; തിങ്ങിപ്പാർക്കുന്ന താമസക്കാർക്ക് ആശ്വാസമാകും

Update: 2022-09-27 09:45 GMT
Advertising

രാജ്യത്തെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈത്ത് മുൻസിപ്പാലിറ്റി സമർപ്പിച്ച നിർദ്ദേശത്തിന് ധനകാര്യ മന്ത്രാലയം അനുമതി നൽകിയതായി പ്രാദേശിക പത്രമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു. പുതിയ നിർദ്ദേശ പ്രകാരം ജലീബിലെ വിവിധ പ്ലോട്ടുകൾ ഏറ്റെടുത്ത് മുനിസിപ്പാലിറ്റിക്ക് പൊതുലേലത്തിലൂടെ വിൽക്കുവാൻ സാധിക്കും. കുവൈത്തിലെ അന്താരാഷ്ട്ര സ്റ്റേഡിയമായ ജാബിർ സ്റ്റേഡിയവും വിമാനത്താവളവും ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ കാമ്പസ് സൗകര്യമുള്ള ശദാദിയ യൂണിവേഴ്‌സിറ്റിയും സ്ഥിതിചെയ്യുന്നത് ജലീബിലാണ്.

ഭൂമിശാസ്ത്രപരമായി കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രദേശമായതിനാൽ കൂടുതൽ സ്വകാര്യ നിക്ഷേപകരെ ആകർഷിക്കുവാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്.

പ്രദേശത്തെ അഞ്ച് പ്ലോട്ടുകളായി തരംതിരിച്ച് റസിഡൻഷ്യൽ പദ്ധതികൾ, കോമേർഷ്യൽ, ഓഫീസ് പ്ലോട്ടുകൾ തുടങ്ങിയ വികസന പ്രവർത്തനങ്ങളാണ് ഒരുങ്ങുന്നത്. ആദ്യഘട്ടമായി ഷദാദിയ യൂണിവേഴ്‌സിറ്റിക്ക് അഭിമുഖമായി സ്ഥിതിചെയ്യുന്ന വടക്കുപടിഞ്ഞാറൻ പ്രദേശമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

അതിനിടെ അടിസ്ഥാന സൗകര്യങ്ങളുടെ പുനരധിവാസത്തിനായി 150 ദശലക്ഷം കുവൈറ്റ് ദിനാർ ചിലവാകുമെന്നാണ് സൂചനകൾ. രാജ്യത്ത് മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ ഉൾപ്പെടുന്ന മേഖലയാണ് ജലീബ് ഷുയൂഖ്. അബ്ബാസിയ പ്രദേശം ജനസാന്ദ്രമായത് കൊണ്ട് നിരവധി പ്രയാസങ്ങളാണ് നിലവിൽ അനുഭവിക്കുന്നത്. ഉൾക്കൊള്ളാവുന്നതിലും എത്രയോ ഇരട്ടിയാണ് അബ്ബാസിയയിൽ താമസിക്കുന്നവരുടെ എണ്ണം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News