ഇറാൻ ആണവ കേന്ദ്രങ്ങളിലെ ആക്രമണം: മേഖലയുടെ സുരക്ഷക്കും ആഗോള സ്ഥിരതക്കും ഗുരുതര ഭീഷണിയെന്ന് കുവൈത്ത്
ശാന്തിയും സ്ഥിരതയും ഉറപ്പാക്കാൻ സംഭാഷണങ്ങളുടെയും രാഷ്ട്രീയ പരിഹാരങ്ങളുടെയും വഴി തിരഞ്ഞെടുക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം
കുവൈത്ത് സിറ്റി: ഇറാനിലെ ആണവ കേന്ദ്രങ്ങളിലേക്കുള്ള ആക്രമണം മേഖലയുടെ സുരക്ഷക്കും ആഗോള സ്ഥിരതക്കും ഗുരുതര ഭീഷണിയാണെന്ന് കുവൈത്ത്. ഇറാനിലെ ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന ഭാഗങ്ങൾ ആക്രമണ ലക്ഷ്യങ്ങളാകുന്ന സാഹചര്യത്തെ കുവൈത്ത് ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്. ഇത്തരം ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയും ആഗോള സ്ഥിരതയും തകർക്കാനിടയാക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇറാന്റെ പരമാധികാരത്തെ ലംഘിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങളും കൺവെൻഷനുകളും അവഗണിക്കുന്നതുമായ ഇത്തരം നടപടികളെ കുവൈത്ത് ശക്തമായി അപലപിച്ചു. സംഘർഷാവസ്ഥകൾ പൂർണമായും അവസാനിപ്പിക്കുകയും സൈനിക ഇടപെടലുകൾ അടിയന്തിരമായി അവസാനിപ്പിക്കുകയും വേണം. ശാന്തിയും സ്ഥിരതയും ഉറപ്പാക്കാൻ സംഭാഷണങ്ങളുടെയും രാഷ്ട്രീയ പരിഹാരങ്ങളുടെയും വഴി തിരഞ്ഞെടുക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.
അതേസമയം, മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ, കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അഹ്‌മദ് ജാബർ അസ്സബാഹിനെ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് ഹമദ് അസ്സബാഹ് സന്ദർശിച്ചു. ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹും പ്രതിരോധ മന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അസ്സബാഹും അമീറുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തിന്റെ സുരക്ഷാ കാര്യങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് അമീറും ഉന്നത നേതാക്കളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തത്.