കുവൈത്ത് തെരഞ്ഞെടുപ്പ്; പത്രികാ സമർപ്പണം തുടരുന്നു
ആറുദിനം പിന്നിട്ടപ്പോൾ മത്സര രംഗത്തുള്ളവരുടെ എണ്ണം 290 ആയി
കുവൈത്ത് സിറ്റി: കുവൈത്തിൽ നാഷണൽ അസ്സംബ്ലി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പത്രികാ സമർപ്പണം തുടരുന്നു. സ്ഥാനാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു ആറുദിനം പിന്നിട്ടപ്പോൾ മത്സര രംഗത്തുള്ളവരുടെ എണ്ണം 290 ആയി.
കഴിഞ്ഞ തിങ്കളാഴ്‌ച മുതലാണ് നാഷണൽ അസ്സംബ്ലി സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങിയത്. പത്രിക സമർപ്പണത്തിന്റെ ആറാം ദിനം ഒരു വനിത ഉൾപ്പെടെ 16 പേരാണ് രെജിസ്ട്രഷൻ പൂർത്തിയാക്കിയത്. ഇതോടെ തിരഞ്ഞടുപ്പ് കാര്യ വകുപ്പിന് മുൻപാകെ നോമിനേഷൻ സമർപ്പിച്ചവരുടെ ആകെ എണ്ണം 290 ആയി. ഇതിൽ 19 പേർ സ്ത്രീകളാണ്. കഴിഞ്ഞ ദിവസം ഒരു വനിതസ്ഥാനാർഥി നോമിനേഷൻ പിൻവലിച്ചിരുന്നു.
മുൻ എംപിമാർ ആയ സാദ് അൽ ഖാൻഫൂറും മുബാറക് അൽ അറൂവും പ്രമുഖർ ഇന്ന് നാമനിർദേശം സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു. നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തിയ്യതി സെപ്റ്റംബർ 7 ആണ്. സെപ്റ്റംബർ 22 വരെ പത്രിക പി വലിക്കാൻ അവസരമുണ്ട്. സെപ്റ്റംബർ 29 നാണ് നാഷണൽ അസംബ്ലിയായ മജ്ലിസ് അൽ ഉമ്മയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ്. ഒരു മണ്ഡലത്തിൽ നിന്ന് പത്തു പേർ എന്ന തോതിൽ അഞ്ചു നിയോജക മണ്ഡലങ്ങളിൽ നിന്നായി അമ്പതു പേരാണ് പാർലിമെന്റിൽ ജനപ്രതിനിധികളായി എത്തുക. തിരഞ്ഞെടുപ്പ് സുഗമമായും സമാധാന പരമായും നടത്തുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.