കുവൈത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ഞായറാഴ്ച തുറക്കും
സ്‌കൂൾ തുറക്കുന്നതോടെ ഞായറാഴ്ച മുതൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍
കുവൈത്തിലെ സർക്കാർവിദ്യാലയങ്ങളിൽ ഞായറഴ്ച മുതൽ അധ്യയനം പുനരാരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്‌കൂളുകളിൽ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. സ്‌കൂൾ തുറക്കുന്നതോടെ ഞായറാഴ്ച മുതൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.
അഞ്ചു ലക്ഷത്തോളം വിദ്യർത്ഥികളാണ് രാജ്യത്തെ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നത്. ഇവരിൽ അമ്പതു ശതമാനം ഞായറാഴ്ച മുതൽ നേരിട്ട് ക്ലാസ്മുറികളിലെത്തും. കഴിഞ്ഞയാഴ്ച സ്വകാര്യ സ്‌കൂളുകൾ തുറന്നപ്പോള്‍ തന്നെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. സർക്കാർസ്‌കൂളുകൾ കൂടി തുറക്കുന്നതോടെ ഇത് പാരമ്യതയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. കുട്ടികൾ സ്‌കൂളിലേക്കും തിരിച്ചും സഞ്ചരിക്കുന്ന സമയങ്ങളിൽ നിരത്തുകളിൽ വലിയ രീതിയിൽ ഗതാഗതക്കുരുക്കുണ്ടാകാനിടയുണ്ടെന്നാണ് ട്രാഫിക്ക് വകുപ്പിന്‍റെ വിലയിരുത്തൽ . ഇക്കാര്യം മുൻകൂട്ടിക്കണ്ട് യാത്രാ സമയം ക്രമീകരിക്കണമെന്ന് വാഹന ഉടമകളോടും ഡ്രൈവർമാരോടും അധികൃതർ നിർദേശിച്ചു .
പ്രധാന നിരത്തുകളിലും സ്‌കൂൾ പരിസരങ്ങളിലും പട്രോൾ യൂണിറ്റുകളെ പ്രത്യേകമായി വിന്യസിക്കുന്നതുൾപ്പെടെ തിരക്ക് ഒഴിവാക്കാനുള്ള വിവിധ ക്രമീകരണങ്ങൾ ട്രാഫിക്ക് വിഭാഗം കൈക്കൊണ്ട് വരികയാണെന്നും അധികൃതർ അറിയിച്ചു