പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വർധിപ്പിച്ച് കുവൈത്ത്
പല വിഭാഗങ്ങൾക്കും ഫീസ് 100 ദീനാറാക്കിയാണ് വർധന; ഫാമിലി, ടൂറിസ്റ്റ് വിസകൾക്ക് മാസത്തിൽ ഫീസ് അഞ്ച് ദീനാർ
കുവൈത്ത് സിറ്റി: പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് നിരക്കുകൾ വർധിപ്പിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. പല വിഭാഗങ്ങൾക്കും ഫീസ് 100 ദീനാറായി വർധിപ്പിച്ചിട്ടുണ്ട്. പ്രധാനമായും ഫീസ് വർധനവ് രേഖപ്പെടുത്തിയത് താമസരേഖ പുതുക്കുന്നതിനുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് (പ്രതിവർഷം) എന്ന പട്ടികയിലാണ്. ആർട്ടിക്കിൾ 17 പ്രകാരം സർക്കാർ മേഖലയിലെ ജോലിക്കാർക്ക് 100 ദീനാർ, ആർട്ടിക്കിൾ 18 അനുസരിച്ച് സ്വകാര്യമേഖലയിലെ ജോലിക്കാർക്ക് 100 ദീനാർ, ആർട്ടിക്കിൾ 19 പ്രകാരം വിദേശപങ്കാളികൾക്ക് 100 ദീനാർ എന്നിങ്ങനെയാണ് ഫീസിൽ വർധനവ് ഉണ്ടായത്.
അതേസമയം യഥാക്രമം ആർട്ടിക്കിൾ 21,23,24,25 എന്നിവ അനുസരിച്ച് വിദേശ നിക്ഷേപകർക്കും വിദ്യാർഥികൾക്കും സ്വന്തം സ്പോൺസർഷിപ്പിൽ കഴിയുന്നവർക്കും പ്രോപ്പർട്ടി ഉടമകൾക്കും ആരോഗ്യ ഇൻഷുറൻസ് ഫീസ് 100 ദീനാറായി വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ നേരിയ ഫീസ് നിരക്ക് മാത്രമായി നിശ്ചയിച്ചതുകൊണ്ട് ചില വിഭാഗങ്ങൾക്ക് ഇതിലൂടെ ആശ്വാസവും ലഭിച്ചിട്ടുണ്ട്.
കർഷക തൊഴിലാളികൾ, മത്സ്യബന്ധന തൊഴിലാളികൾ, ആട്ടിടയന്മാർ, പാൽ കമ്പനി തൊഴിലാളികൾ എന്നിവർക്ക് 10 ദീനാർ മാത്രമാണ് ഫീസുള്ളത്. ഫാമിലി, ടൂറിസ്റ്റ് വിസകൾക്ക് മാസത്തിൽ അഞ്ച് ദീനാറാണ് ഫീസ് നൽകേണ്ടത്. കുവൈത്ത് സ്വദേശികളുടെ മക്കൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഫീസ് നിരക്ക് വർധനവുണ്ടാവില്ല. ഇനി മുതൽ എല്ലാ പ്രവാസി ജോലിക്കാർക്കും അവരുടെ ഇൻഷുറൻസ് പുതുക്കാൻ പ്രതിവർഷം 100 ദീനാർ നൽകേണ്ടി വരുമെന്നാണ് ഈ അറിയിപ്പ് സൂചിപ്പിക്കുന്നത്.