ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ് വീണ്ടും കുവൈത്ത് പ്രധാനമന്ത്രി
പുതിയ സർക്കാർ ഉടൻ രൂപവത്ക്കരിക്കാനും ഉത്തരവ് നടപ്പാക്കാനും പ്രധാനമന്ത്രിയോട് കുവൈത്ത് അമീര്‍ ആവശ്യപ്പെട്ടു
കുവൈത്ത് സിറ്റി: ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി ഞായറാഴ്ച അമീരി ഉത്തരവ് പുറപ്പെടുവിച്ചു. നിലവില്‍ കാവല്‍ മന്ത്രിസഭയെ നയിക്കുന്നത് ശൈഖ് അഹമ്മദ് നവാഫാണ്. അമീരി ഉത്തരവ് വന്നതോടെ ഈ ആഴ്ചതന്നെ മന്ത്രിമാരെ തെരഞ്ഞെടുക്കുമെന്നും വൈകാതെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നുമാണ് സൂചനകള്‍.
പ്രധാനമന്ത്രിയാണ് മന്ത്രിമാരെ നാമനിര്‍ദേശം ചെയ്യുക. എംപിമാരുമായുള്ള അഭിപ്രായ ഭിന്നതകളും മന്ത്രിമാർക്കെതിരെ ദേശീയ അസംബ്ലിയിൽ കുറ്റവിചാരണ പ്രമേയം കൊണ്ടുവരാനുമുള്ള നീക്കത്തിനിടെ ഈ വർഷം ഫെബ്രുവരി 23നാണ് സർക്കാർ രാജി സമർപ്പിച്ചത്. രാജി സമർപ്പിച്ചതിനാൽ പാര്‍ലമെന്റ് സമ്മേളനത്തിൽ നിന്ന് സർക്കാർ വിട്ടു നിൽക്കുകയും സഭാ നടപടികൾ തടസ്സപ്പെടുകയും ചെയ്തിരുന്നു.
ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് പിറകെ 2022 ഒക്ടോബർ 17 നാണ് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ നിലവിലുള്ള മന്ത്രിസഭ അധികാരമേറ്റത്. മന്ത്രിസഭയിൽ 11 പുതുമുഖങ്ങളും രണ്ടു വനിതകളും ഉൾപ്പെട്ടിരുന്നു. ദേശീയ അസംബ്ലിയിലേക്ക് വിജയിച്ച രണ്ടു എം.പിമാരും മന്ത്രിസഭയിലെത്തി. 15 അംഗ മന്ത്രിസഭയിൽ മുൻ സർക്കാറിലെ മൂന്ന് പേരും അംഗങ്ങളായിരുന്നു. ദേശീയ അസംബ്ലി തെരഞ്ഞെടുപ്പു പൂർത്തിയാകുകയും പുതിയ മന്ത്രിസഭ അധികാരത്തിൽ വരികയും ചെയ്തതോടെ രാജ്യത്ത് രാഷ്ട്രീയ സ്ഥിരത നിലനിൽക്കുമെന്നായിരുന്നു പൊതുവായ അഭിപ്രായം. സർക്കാറും എം.പിമാരും രമ്യതയിൽ മുന്നോട്ടുപോകാൻ ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ തര്‍ക്കം തുടര്‍ന്നതോടെ സർക്കാര്‍ രാജിവെക്കുകയായിരുന്നു . പുതിയ സർക്കാർ രൂപവത്ക്കരിക്കുന്നതോടെ രാഷ്ട്രീയ സ്ഥിരത വരുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്.