വിമാനത്താവളങ്ങളിൽ ബയോമെട്രിക് സ്‌ക്രീനീംഗ് ഏർപ്പെടുത്താൻ കുവൈത്ത്
കണ്ണുകളും, മുഖങ്ങളും സ്‌കാൻ ചെയ്യാൻ പറ്റുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക് സിഗ്നേച്ചറുകളും വിമാനത്താവളത്തില്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍
കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളങ്ങളിൽ ബയോമെട്രിക് സ്ക്രീനിംഗ് ഏര്‍പ്പെടുത്തുന്നു. യാത്രക്കാര്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ വ്യോമയാന വകുപ്പ് നടപ്പാക്കുന്ന ബഹുമുഖ പദ്ധതിയുടെ ഭാഗമായാണ് ബയോമെട്രിക് സ്ക്രീനിംഗ് ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണുകളും, മുഖങ്ങളും സ്‌കാൻ ചെയ്യാൻ പറ്റുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക് സിഗ്നേച്ചറുകളും വിമാനത്താവളത്തില്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഐറിസ് സ്‌കാന്‍ ടെക്‌നോളജി ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിപ്പിക്കുന്നത്. പുതിയ സംവിധാനങ്ങള്‍ നടപ്പിലാകുന്നതോടെ സുരക്ഷാ പരിശോധനകൾ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും . അതോടൊപ്പം രാജ്യത്ത് നിന്ന് നാട് കടത്തുന്നവരും തൊഴില്‍ കരാര്‍ ലംഘിച്ച് ഒളിച്ചോടുന്നവരും വീണ്ടും കുവൈത്തിലേക്ക് വ്യാജ പേരില്‍ പ്രവേശിക്കുന്നത് തടയുവാന്‍ പുതിയ സംവിധാനത്തോടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് .
അടുത്ത വര്‍ഷത്തോടെ നടപ്പിലാക്കാൻ കഴിയുന്ന വിധത്തിലാണ് ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സ്‌കാനറുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് അധികൃതര്‍ ഡിജിസിഎക്ക് പ്രത്യേക സർക്കുലർ അയച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നൂതന മെഷീനുകൾ സ്ഥാപിക്കുന്നതോടെ വിമാനത്താവളത്തില്‍ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ പരിശോധന നടത്തുന്നതിന് കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.