പ്രവാസികൾക്ക് പകരം സ്വദേശികൾ: ഗവൺമെൻറ് കരാർ ജോലികളിൽ കുവൈത്ത്‌വത്കരണം തുടരുന്നു

വൈദ്യുതി, ജലം, പൊതുമരാമത്ത്, ആരോഗ്യം എന്നീ രംഗത്തെ ജോലികളിലാണ് സ്വദേശിവത്കരണം

Update: 2025-07-23 05:25 GMT

കുവൈത്ത് സിറ്റി: കുവൈത്തിലെ ഗവൺമെൻറ് കരാറുകൾക്ക് കീഴിലുള്ള ജോലികൾ കുവൈത്ത്‌വത്കരണം തുടരുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ (പിഎഎം) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റിന്റെ ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് അൽമുസൈനി. വൈദ്യുതി, ജലം, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ പൊതു സ്ഥാപനങ്ങളിലെ കരാറുകൾ കുവൈത്ത്‌വത്കരിക്കുന്നതിന് പിഎഎം മന്ത്രാലയങ്ങളുമായി ചേർന്നു പ്രവർത്തിക്കുകയാണെന്ന് അൽമുസൈനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ആരോഗ്യ മന്ത്രാലയവുമായി ചേർന്നുള്ള ആദ്യ ഘട്ടം പൂർത്തിയായതായി സ്ഥിരീകരിച്ച അദ്ദേഹം പൊതുമരാമത്ത് മന്ത്രാലയവുമായി ബോധവൽക്കരണ പരിപാടികളും അഭിമുഖങ്ങളും ആരംഭിച്ചതായും അറിയിച്ചു. അപേക്ഷകൾ തരംതിരിച്ചു വരികയാണെന്നും തൊഴിൽ വിപണിയിൽ സന്തുലിതാവസ്ഥ കൈവരിക്കാനുള്ള ദേശീയ നയത്തിന് അനുസൃതമായി അതോറിറ്റി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഗവൺമെൻറ് കരാറുകളിലെ കുവൈത്ത്‌വത്കരണ പരിപാടി സ്വദേശി യുവാക്കളെ ഗവൺമെൻറ് ജോലിയെ പൂർണമായും ആശ്രയിക്കാതെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കാനുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു. അതോറിറ്റി കമ്പനികൾക്ക് ദേശീയ ലേബർ ക്വാട്ട ബാധകമാക്കുകയും യൂണിയൻ ഓഫ് ബാങ്ക്‌സ്, ബാങ്കുകൾ, ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ എന്നിവയുടെ പങ്കാളിത്തത്തോടെ തൊഴിൽ മേളകൾ നടത്തുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കുവൈത്തികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനായി ആരോഗ്യ, ഹോട്ടൽ മേഖലകളെ കുവൈത്ത്‌വത്‌രിക്കൽ അതോറിറ്റി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില കമ്പനികൾ നിർദ്ദിഷ്ട ക്വാട്ടകൾ കവിഞ്ഞതായും 40 ശതമാനം കുവൈത്തികളെ ജോലിക്കെടുത്തതായും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News