കുവൈത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കും

ടെന്‍ഡറില്‍ ഇന്ത്യയില്‍ നിന്നുള്ള ആറോളം കമ്പനികള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

Update: 2023-05-21 17:33 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍. അറ്റകുറ്റപ്പണികള്‍ക്കായി മുപ്പതോളം അന്താരാഷ്ട്ര കമ്പനികളെ ബിഡ് സമര്‍പ്പിക്കാന്‍ ക്ഷണിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.

ജാബർ അൽ അഹമ്മദ് പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കും രാജ്യത്തെ ആറ് ഗവർണറേറ്റുകളിലെ റോഡിന്റെ അറ്റകുറ്റപ്പണികൾക്കുമാണ് ആഗോള ടെന്‍ഡര്‍ ക്ഷണിച്ചത്. റോഡ്‌ നിർമാണ മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്നാണ് അറ്റകുറ്റ പണികൾക്കായി ടെന്‍ഡർ ക്ഷണിച്ചത്.

ടെന്‍ഡറില്‍ ഇന്ത്യയില്‍ നിന്നുള്ള ആറോളം കമ്പനികള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ടെന്‍ഡർ നടപടികൾ പൂർത്തിയാകുന്നതോടെ മന്ത്രിസഭയുടെ അനുമതി ലഭിച്ചയുടൻ നിർമാണ പ്രവർത്തികൾ ആരംഭിക്കും. ഈ രംഗത്തെ വിദ​ഗ്ധര്‍ ഉള്‍പ്പെടുന്ന ദേശീയവും അന്തര്‍ദേശീയവുമായ സമിതികളെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും അറ്റകുറ്റപ്പണികളുടെ ടെന്‍ഡറിന് അനുമതി നല്‍കുക.

ഇതിലൂടെ അഴിമതി തടയാനും മികച്ച കമ്പനിയുടെ സേവനം ലഭ്യമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ റോഡ് നിർമാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പടെ രംഗത്തുവന്നിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News