മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം; അടിയന്തര പരിഹാരത്തിന് സർക്കാർ തയ്യാറാകണമെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ

'യോഗ്യതയുള്ള വിദ്യാർഥികളെ താൽക്കാലിക ബാച്ചിൽ ഇരുത്തുന്നത് നീതീകരിക്കാനാവില്ല'

Update: 2023-06-03 11:35 GMT

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ അവകാശത്തിന്റെ പേരിൽ മേനി പറയുന്ന നാട്ടിൽ യോഗ്യരായ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉപരി പഠനത്തിനുള്ള അവകാശം നിഷേധിക്കുന്നത് വിജയ ശതമാനത്തിന്റെ വില കുറയ്ക്കുകയാണെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ. 50 പേർക്ക് മാത്രമുള്ള ക്ലാസിൽ 65 പേരെ ഇരുത്തുന്നത് പരിഹാരമല്ല. യോഗ്യതയുള്ള വിദ്യാർഥികളെ താൽക്കാലിക ബാച്ചിൽ ഇരുത്തുന്നത് നീതീകരിക്കാനാവില്ല. പുതിയ ബാച്ചുകൾ അനുവദിച്ചും മുഴുവൻ സ്കൂളുകളും ഹയർ സെക്കണ്ടറിയായി ഉയർത്തിയും വിദ്യഭ്യാസ രംഗത്തെ ഗൗരവമേറിയ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ വാർത്താ കുറിപ്പിൽ അറിയിച്ചു.

Advertising
Advertising

30 ശതമാനം മാർജിനല്‍ വർധനവ് എന്ന പേരിൽ പരമാവധി 50 കുട്ടികള്‍ പഠിക്കേണ്ട ഒരു ക്ലാസില്‍ 65 പേരെ കുത്തി നിറച്ചു പഠിപ്പിക്കുക വഴി പഠന നിലവാരത്തെ വലിയതോതിൽ ബാധിക്കുന്നുവെന്നാണ് അധ്യാപകരുടെ പരാതി. പഠന നിലവാരം കുറക്കുന്ന ഈ രീതി പാടില്ലെന്ന് സർക്കാർ തന്നെ നിയോഗിച്ച സീറ്റ് ക്ഷാമം പഠിച്ച വി കാർത്തികേയൻ നായർ കമ്മറ്റി നിർദേശിച്ചതാണ്. ഇത്തവണയും ഇതിന് മാറ്റമുണ്ടാകില്ലെന്ന് മന്ത്രിസഭാ തീരുമാനം വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മലപ്പുറം ഉള്‍പ്പെടെ മലബാർ ജില്ലകിളിലെ 40,000 വിദ്യാർഥികളെങ്കിലും ഓപണ്‍ സ്കൂളിനെയും ഡോണേഷനും ഉയർന്ന് ഫീസും നല്കേണ്ട അണ്‍ എയ്ഡഡ് മാനേജ്മെന്റ് സീറ്റുകളെ ആശ്രയിക്കേണ്ടി വന്നു എന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഈ വർഷവും കഴിഞ്ഞ വർഷത്തേ അതേ രീതി സർക്കാർ പിന്തുടർന്നാല്‍ ഇതു തന്നെയായിരിക്കും അവസ്ഥ.

ചില ജില്ലകളിൽ മാത്രം വർഷങ്ങളായി തുടരുന്ന പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാതെ വാചകക്കസർത്ത് കൊണ്ടും താൽക്കാലികമായ നീക്കു പോക്കുകൾ കൊണ്ടും മുന്നോട്ടുപോകാമെന്ന ഉത്തരവാദിത്തപ്പെട്ടവരുടെ ധാർഷ്ട്യം ഇനി മുതൽ വിലപ്പോകില്ലെന്നും പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണണമെന്നും കെ ഐ സി ആവശ്യപ്പെട്ടു. സർക്കാർ-എയ്‌ഡഡ്‌ മേഖലയിൽ പ്ലസ്‌ടു സ്‌കൂളുകൾക്കാവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുകയും സംസ്ഥാനത്തുടനീളം ജനസംഖ്യാനുപാതീകമായി പ്ലസ്‌ടു സീറ്റുകൾ അനുവദിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും, അതിലൂടെ വിദ്യാഭ്യാസ പുരോഗതി ത്വരിതപ്പെടുത്തണമെന്നും കെ .ഐ. സി ആവശ്യപ്പെട്ടു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News