കുവൈത്തില്‍ മൂന്ന് മാസം മുൻപ് ഭരണമേറ്റെടുത്ത മന്ത്രിസഭ രാജിവെച്ചു

Update: 2022-04-05 13:53 GMT

കുവൈത്തിൽ പ്രധാനമന്ത്രിക്കെതിരെയുള്ള കുറ്റവിചാരണ പാർലിമെന്റ് ചർച്ച ചെയ്യാനിരിക്കെ മന്ത്രിസഭ രാജിവെച്ചു. പാർലമെന്റും സർക്കാരും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് മൂന്നു മാസത്തിനിടെ രണ്ടാം തവണയാണ് മന്ത്രിസഭ രാജിവെക്കുന്നത് .

ഇന്ന് രാവിലെ ബയാൻ പാലസിൽ എത്തിയാണ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്വബാഹ് കിരീടാവകാശി ശൈഖ് മിഷ് അൽ അഹമ്മദ് അസ്വബാഹിനു മുൻപാകെ രാജി സമർപ്പിച്ചത്. പാർലമെൻറുമായുള്ള പ്രശ്നങ്ങളാണ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്. 2020 നവംബറിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം മൂന്നാം തവണയാണ് കാബിനറ്റ് രാജിവെക്കുന്നത്.

Advertising
Advertising

മന്ത്രിമാർക്കെതിരായ കുറ്റവിചാരണ പരമ്പരയെ തുടർന്നു 2021 ജനുവരിയിൽ ആയിരുന്നു ആദ്യരാജി.  മാർച്ച് രണ്ടിന് ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിെൻറ തന്നെ നേതൃത്വത്തിൽ പുതിയമന്ത്രിമാരെ ഉൾപ്പെടുത്തി കാബിനറ്റ് രൂപീകരിച്ചു. 2021 നവംബറിൽ പുനഃസംഘടനക്കായി വീണ്ടും രാജി. പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി കുവൈത്ത് അമീർ തുടക്കമിട്ട ദേശീയ സംവാദത്തിന്റെ തുടർച്ചയായായാണ് നവംബറിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.

പാർലമെൻറിന്റെ എതിർപ്പ് നേരിട്ട മന്ത്രിമാരെ ഒഴിവാക്കിയും കൂടുതൽ എംപിമാരെ ഉൾപ്പടുത്തിയുമാണ് ശൈഖ് സബാഹ്ഖാലിദ് സർക്കാർ രൂപീകരിച്ചത്. എന്നാൽ പാർലിമെന്റുമായുള്ള പ്രശ്നങ്ങൾ പ്രധാനമന്ത്രിക്കെതിരെയുള്ള കുറ്റവിചാരണ പ്രമേയത്തിലേക്ക് നയിച്ച സാഹചര്യത്തിലാണ് ഇപ്പോഴത്തെ രാജി. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാർലമെന്റിൽ അവിശ്വാസ പ്രമേയം പാസായാൽ ഭരണഘടന പ്രകാരം മന്ത്രിസഭ അധികാരമൊഴിയണം. ഈ സാഹചര്യം മുൻകൂട്ടി കണ്ടാണ് രാജിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News