കുവൈത്തിൽ വോട്ട് കച്ചവടം; സ്ഥാനാർഥിക്കെതിരെ അറസ്റ്റ് വാറണ്ട്

Update: 2023-06-01 11:01 GMT

വോട്ട് വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അഞ്ചാം മണ്ഡലത്തിൽ മത്സരിക്കുന്ന രണ്ട് സ്ഥാനാർത്ഥികൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമമായ അൽ റായ് റിപ്പോർട്ട് ചെയ്തു.

ഇതിൽ ഒരാൾ മുൻ പാർലിമെന്റ് അംഗമാണ്. വോട്ട് കച്ചവടം രാജ്യത്ത് നിയമവിരുദ്ധമാണ്. അനധികൃതമായി വോട്ട് വാങ്ങിയാൽ അഞ്ച് വർഷം വരെ തടവും 5000 ദിനാർ വരെ പിഴയും ലഭിക്കും. വോട്ടർമാരെ സ്വാധീനിക്കുന്നത് നിരീക്ഷിക്കാൻ സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.

സുഗമമായ തെരഞ്ഞെടുപ്പിന് തുരങ്കം വെക്കുവാനുള്ള ഏത് ശ്രമത്തെയും ശക്തമായി നേരിടുമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അതിനിടെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കുന്നതിനായി ഒരുക്കം നടത്തിവരുന്നതായി കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ സൗദ് അൽ ദബൂസ് അറിയിച്ചു.

Advertising
Advertising

തെരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലും വോട്ടർമാർക്ക് സുഗമമായി വോട്ടുചെയ്യാനും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഫീൽഡ് പ്ലാൻ രൂപവത്കരിച്ചതായി അൽ ദബൂസ് പറഞ്ഞു.

സ്‌കൂളുകളിലെ പോളിങ് കേന്ദ്രങ്ങൾക്ക് മുന്നിൽ സുരക്ഷ മേഖല പ്രഖ്യാപിച്ചിട്ടുണ്ട്. 40 സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്ന് പിന്മാറിയതോടെ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം 207 ആയി. ജൂൺ ആറിനാണ് തിരഞ്ഞെടുപ്പ്. പൊതു തെരഞ്ഞെടുപ്പിന് ആറു ദിവസം കൂടി ബാക്കി നിൽക്കേ സ്ഥാനാർഥികൾ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News