അറബ് മേഖലയിലെ ജല ദൗര്‍ലഭ്യം; യു.എന്‍ സ്ഥിരം പ്രതിനിധികള്‍ യോഗം ചേര്‍ന്നു

Update: 2022-05-29 03:45 GMT
Advertising

അറബ് മേഖലയിലെ ജല ദൗര്‍ലഭ്യം ചര്‍ച്ച ചെയ്യാന്‍ കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ യു.എന്‍ സ്ഥിരം പ്രതിനിധികള്‍ യോഗം ചേര്‍ന്നു. അടുത്തവര്‍ഷം ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന യു.എന്‍ ജല സമ്മേളനത്തിന് മുന്നോടിയായാണ് മീറ്റ് സംഘടിപ്പിച്ചതെന്ന് യു.എന്നിലെ കുവൈറ്റ് പ്രതിനിധി മന്‍സൂര്‍ അല്‍ ഒതൈബി പറഞ്ഞു.

യു.എന്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്റ്റേണ്‍ ഏഷ്യയുടെ (ESCWA) ഏകോപനത്തോടെയാണ് അറബ് രാജ്യങ്ങളുടെ യു.എന്‍ പ്രതിനിധികള്‍ യോഗം ചേര്‍ന്നത്.

കുവൈത്തിന് പുറമെ ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, ലെബനന്‍ ടുണീഷ്യ എന്നീ രാജ്യങ്ങളുടെ ഐക്യരാഷ്ട്രസഭ പ്രതിനിധികളാണ് കൂടികകഴ്ചയില്‍ സന്ബന്ധിച്ചത്. 22 അറബ് രാജ്യങ്ങളില്‍ 19 ഇടങ്ങളിലും ജല ദൗര്‍ലഭ്യം പ്രധാന പ്രശ്‌നമായി നിലനില്‍ക്കുന്നതിനാല്‍ വിഷയം കൈകാര്യം ചെയ്യാന്‍ ആഗോളതലത്തിലും പ്രാദേശികമായും സഹകരിച്ചുള്ള ശ്രമങ്ങള്‍ ആവശ്യമാണെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നതായി അംബാസഡര്‍ മന്‍സൂര്‍ അല്‍ ഉതൈബി പറഞ്ഞു.

എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്റ്റേണ്‍ ഏഷ്യ പ്രതിനിധികളും നെതര്‍ലാന്‍ഡ്സിന്റെ ഇന്റര്‍നാഷണല്‍ വാട്ടര്‍ അഫയേഴ്സ് പ്രതിനിധിയും പങ്കെടുത്ത യോഗത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ കണക്കിലെടുത്ത് ജലസ്രോതസ്സുകള്‍ മെച്ചപ്പെട്ട രീതിയില്‍ വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ചയായി. നാലര പതിറ്റാണ്ടിനു ശേഷമാണു യു.എന്‍ വാട്ടര്‍ കോണ്‍ഫറന്‍സ് ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്നത്. 1977 ലാണ് നേരത്തെ കോണ്‍ഫറന്‍സ് നടന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News