'സലാം എയറിനെ സർക്കാർ ഏറ്റെടുത്തത് വ്യോമയാന മേഖലയിലെ മത്സരക്ഷമത വർധിപ്പിക്കും'; ഒമാൻ എയർ
വിപണിയിലെ മത്സരം ഇല്ലാതാക്കുമെന്ന മാധ്യമങ്ങളിലെ ആശങ്കകൾക്ക് മറുപടിയായാണ് ഒമാൻ എയറിൻറെ പ്രസ്താവന
മസ്കത്ത്: സലാം എയറിനെ സർക്കാർ ഏറ്റെടുത്ത നടപടി ഒമാന്റെ വ്യോമയാന മേഖലയിലെ മത്സരക്ഷമത വർധിപ്പിക്കുമെന്ന് ഒമാൻ എയർ. ഈ നീക്കം വിപണിയിലെ മത്സരം ഇല്ലാതാക്കുമെന്ന മാധ്യമങ്ങളിലെ ആശങ്കകൾക്ക് മറുപടിയായാണ് ഒമാൻ എയർ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
ഏറ്റെടുക്കലിന് ശേഷവും ഒമാൻ എയറും സലാം എയറും രണ്ട് സ്വതന്ത്ര സ്ഥാപനങ്ങളായി തന്നെ പ്രവർത്തിക്കും. ഇരുവിഭാഗത്തിനും സ്വന്തമായ ഭരണനിർവ്വഹണവും സാമ്പത്തിക ഘടനയും വിമാനശേഖരവും ഉണ്ടായിരിക്കും. ഇത് വിപണിയിൽ ആരോഗ്യകരമായ മത്സരം നിലനിർത്താൻ സഹായിക്കും. മുമ്പ് ഒരേ റൂട്ടുകളിൽ ഇരു വിമാനക്കമ്പനികളും തമ്മിൽ നടന്ന കടുത്ത മത്സരവും മറ്റ് പ്രാദേശിക വിമാനക്കമ്പനികളിൽ നിന്നുള്ള സമ്മർദവും വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമായിരുന്നു. സലാം എയറിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാനും രാജ്യത്തെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായി നിലനിർത്താനും സർക്കാർ ഇടപെടൽ അനിവാര്യമായിരുന്നുവെന്ന് ഒമാൻ എയർ വ്യക്തമാക്കി.