ഹോർമുസിലൂടെ പോകുന്ന കപ്പലുകൾക്ക് നിലവിലെ കരാറുകൾ പ്രകാരം യാതൊരു ഫീസും ചുമത്താനാകില്ല: ഒമാൻ ഗതാഗത മന്ത്രി
പ്രതികരണം ഷിപ്പിങ് നിയന്ത്രിക്കാനായി ഒപ്പുവച്ച അന്താരാഷ്ട്ര കരാറുകൾ ചൂണ്ടിക്കാട്ടി
മസ്‌കത്ത്: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് നിലവിലെ അന്താരാഷ്ട്ര സമുദ്ര കരാറുകൾ പ്രകാരം യാതൊരു ഫീസും ചുമത്താനാകില്ലെന്ന് ഒമാൻ ഗതാഗത മന്ത്രി എഞ്ചിനീയർ സഈദ് ബിൻ ഹമൂദ് അൽ മഅ്‌വലി. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ ഫീസിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒമാൻ ഷൂറ കൗൺസിലിൽ മറുപടി പറയുകയായിരുന്നു മന്ത്രി. ഷിപ്പിങ് നിയന്ത്രിക്കാനായി ഒപ്പുവച്ച അന്താരാഷ്ട്ര കരാറുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.
ഹോർമുസ് കടലിടുക്കിനെക്കുറിച്ചുള്ള ഒമാന്റെ നിലപാട് വ്യക്തമാണെന്നും അന്താരാഷ്ട്ര സമുദ്ര ഗതാഗതവുമായി ബന്ധപ്പെട്ട കരാറുകൾ രാജ്യം പൂർണമായും പാലിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒമാൻ ഈ കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ടെങ്കിലും, ഇറാൻ, യുഎസ് എന്നീ രാജ്യങ്ങൾ ഇത് ചെയ്തിട്ടില്ലെന്നും അതിനാലുള്ള നിയമപരമായ ശൂന്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയം തുടർ ചർച്ചകൾ നടത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.