ഒമാനിൽ ഇൻഷുറൻസ് കമ്പനികളുടെ പേരിൽ വ്യജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമിച്ച് തട്ടിപ്പ്
മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്
മസ്കത്ത്: ഒമാനിൽ ഇൻഷുറൻസ് കമ്പനികളുടെ പേരിൽ വ്യജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമിച്ച് തട്ടിപ്പ് നടക്കുന്നതായി റോയൽ ഒമാൻ പൊലീസിന്റെ മുന്നറിയിപ്പ്. കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്യുകയും പണം വാങ്ങിയ ശേഷം വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയുമാണ് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും ആർഒപി പറയുന്നു
വിവിധ തരം ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങൾക്ക് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. വ്യാജ ഇൻസ്റ്റഗ്രാം ആക്കൗണ്ടുകൾ വഴിയുള്ള പുതിയ തട്ടിപ്പിനെ കുറിച്ച് പറയുകയാണ് ആർഒപി. ഇൻഷുറൻസ് കമ്പനികളുടേതിന് സമാനമായ ലോഗോയും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകൾ നിർമിക്കുകയും വാഹനങ്ങൾക്കോ മറ്റ് വസ്തുവകകൾക്കോ വളരെ കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്യുകയും ചെയ്താണ് തട്ടിപ്പ് നടക്കുന്നത്.
പണം വാങ്ങിയ ശേഷം വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുകയോ അല്ലെങ്കിൽ പ്രതികരണം ഇല്ലാതെ മുങ്ങുകയോ ചെയ്യുകയാണ് രീതിയെന്നും ആർഒപി പറയുന്നു. അപരിചിതമായ അക്കൗണ്ടുകൾക്ക് വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ നൽകരുതെന്നും അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്താതെ യാതൊരു കാരണവശാലും പണം കൈമാറരുതെന്നും പൊലീസ് അറിയിച്ചു. ഇൻഷുറൻസ് ആവശ്യങ്ങൾക്കായി കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളോ അംഗീകൃത ഓഫീസുകളോ മാത്രം ഉപയോഗിക്കണം. തട്ടിപ്പിന് ഇരയായാൽ കാലതാമസം കൂടാതെ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് നിർദേശിച്ചു.