Writer - റസിൻ അബ്ദുൽ അസീസ്
razinab@321
മസ്കത്ത്: ഇന്ത്യൻ സ്കൂളിലെ ഫീസ് വർധന, അക്കാദമിക് നിലവാരത്തിലെ വീഴ്ചകൾ, പാഠപുസ്തകങ്ങളുടെ അമിതവില, വിദ്യാർത്ഥികളോടുള്ള അധ്യാപകരുടെയും കൗൺസിലർമാരുടെയും സമീപനം തുടങ്ങി നിരവധി ഗൗരവമായ വിഷയങ്ങൾ ഉന്നയിച്ച് ഡോ. സജി ഉതുപ്പാനും ശ്രീ. സിജു തോമസും സ്കൂൾ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. രക്ഷിതാക്കളുടെ ആശങ്കകൾ വിശദമായി അവതരിപ്പിച്ച യോഗത്തിൽ വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. നിരവധി രക്ഷിതാക്കൾ ഒപ്പുവെച്ച നിവേദനം ചെയർമാനു സമർപ്പിച്ചു.
അടുത്തിടെ നടപ്പാക്കിയ ഫീസ് വർധന ഉടൻ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. രക്ഷിതാക്കളുടെ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പ്രതിമാസം ഈടാക്കുന്ന ഒരു റിയാൽ പിഴ പൂർണമായി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. സ്കൂൾ ഈടാക്കുന്ന ഇൻഫ്രാസ്ട്രക്ചർ ഫീസ് പൂർണമായും ഒഴിവാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഈ ഫീസ് നിലവിലുള്ള സൗകര്യങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ ന്യായീകരിക്കാനാവാത്തതാണെന്നാണ് പ്രതിനിധികൾ ചൂണ്ടിക്കാട്ടിയത്.
പാഠപുസ്തകങ്ങളിലെ നിരവധി അധ്യായങ്ങൾ പഠിപ്പിക്കപ്പെടാതെ അവശേഷിക്കുന്നതോടെ കുട്ടികൾക്ക് പുസ്തകങ്ങൾ ഉപയോഗിക്കാനുള്ള താൽപര്യം നഷ്ടപ്പെടുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. അതേസമയം, പാഠപുസ്തകങ്ങളുടെ വില അസാധാരണമായി ഉയർന്നിരിക്കുന്നതും രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നതായും അവർ വ്യക്തമാക്കി. വിദ്യാർത്ഥികളോടുള്ള അധ്യാപകരുടെ സമീപനം കൂടുതൽ സൗഹൃദപരവും പോസിറ്റീവുമായിരിക്കണം എന്ന ആവശ്യവും ഉയർന്നു. രക്ഷിതാക്കളുടെ വാദങ്ങൾ ശ്രദ്ധാപൂർവ്വം കേട്ട ചെയർമാൻ, വിഷയങ്ങൾക്ക് ഉയർന്ന പ്രാധാന്യത്തോടെയും അടിയന്തര പരിഗണനയോടെയും പരിഹാരം കാണുമെന്ന് ഉറപ്പുനൽകി.