ഒമാൻ തീരത്തെ എണ്ണക്കപ്പൽ അപകടം: രക്ഷപ്പെടുത്തിയ എട്ട് ഇന്ത്യക്കാരെ കരക്കെത്തിച്ചു

അപകടത്തിൽ മരിച്ചയാൾ ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞു.

Update: 2024-07-18 19:04 GMT

മസ്‌കത്ത് : ഒമാനിലെ ദുകം തീരത്തെ എണ്ണക്കപ്പൽ അപകടത്തിൽ രക്ഷപ്പെടുത്തിയ എട്ട് ഇന്ത്യക്കാരെ കരക്കെത്തിച്ചു. ഇവർക്ക് ആവശ്യമായ പരിചരണം നൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അറിയിച്ചു. എണ്ണക്കപ്പൽ അപകടത്തിൽ മരിച്ചയാൾ ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞു.

ഒമാനിലെ ദുകം തീരത്തെ എണ്ണക്കപ്പൽ അപകടമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച ശ്രീലങ്കകാരനുൾപ്പെടെ ഒമ്പതുപേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽപ്പെട്ട ഇന്ത്യൻ പൗരൻമാരാണ് ഇപ്പോൾ ആശ്വാസ തീരമണഞ്ഞിരിക്കുന്നത്. കാണാതായ മറ്റുള്ളവർക്കുവേണ്ടി തിരിച്ചിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഒമാനിലെ ഇന്ത്യൻ എംബസി ഒമാനി അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ നാവികസേനയും ഒമാനി അധികൃതരും ചേർന്നാണ് തിരച്ചിൽ നടത്തികൊണ്ടിരിക്കുന്നത്. അപകടത്തിൽ മരിച്ചയാളുടെ കടുംബത്തിന് അനുശോചനം അറിയിക്കുന്നതായും, രക്ഷാപ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന ഇന്ത്യൻ, ഒമാനി അധികൃതർക്ക് നന്ദി അറിയിക്കുകയണണെന്നും കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു. ദുകം വിലായത്തിലെ റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് തിങ്കളാഴ്ച എണ്ണക്കപ്പൽ മറിയുന്നത്. 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരാണ് കപ്പലിലുണ്ടായിരുന്നത്.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Web Desk

contributor

Similar News