ഒമാനിൽ ന്യൂനമർദത്തിന്റെ ശക്തി കുറയുന്നു; മഴക്കെടുതിയിൽ മരണം 12 ആയി
മസ്‌കത്ത്: ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ന്യൂനമർദത്തിന്റെ ശക്തി കുറയുന്നതായും നാളെയോടെ മഴയ്ക്ക് ശമനമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ സൗത്ത് ഷർഖിയ, അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളെയാണ് കാലാവസ്ഥാ വ്യതിയാനം പ്രധാനമായും ബാധിച്ചിരിക്കുന്നത്. മഴക്കെടുതിയെത്തുടർന്ന് രാജ്യത്ത് ഇതുവരെ 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം നിസ്വയിലും വാദി ബനീ ഖാലിദിലുമായി നടന്ന അപകടങ്ങളാണ് മരണസംഖ്യ ഉയർത്തിയത്. മഴയെത്തുടർന്ന് ദുരിതബാധിതരായ 533 പേരെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അമിതമായി വെള്ളം നിറഞ്ഞതിനെത്തുടർന്ന് പ്രധാന ഡാമുകളിൽ പലതും തുറന്നുവിട്ടു. സൂറിൽ വെള്ളപ്പൊക്ക പ്രതിരോധത്തിനായി നിർമ്മിച്ച അണക്കെട്ടിലെ ജലനിരപ്പ് 13 ദശലക്ഷം ഘനമീറ്റർ പരിധി കവിഞ്ഞതോടെ അധികജലം നിയന്ത്രിതമായി പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. അതേസമയം, ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങുന്നത് സംബന്ധിച്ച് അതത് സ്‌കൂളുകളിലെ സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. നാശനഷ്ടങ്ങൾ സംഭവിച്ച സ്‌കൂളുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.