ഒമാൻ-ഇന്ത്യ വ്യാപാര കരാറിന്റെ കരടിന് ഷൂറ കൗൺസിലിന്റെ അംഗീകാരം
തുടർ നടപടികൾക്കായി മന്ത്രിമാരുടെ കൗൺസിലിന് അയച്ചു
മസ്‌കത്ത്: ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകും, കരാറിന്റെ കരടിന് ഒമാൻ ഷൂറ കൗൺസിൽ അംഗീകാരം നൽകി. തുടർ നടപടികൾക്കായി മന്ത്രിമാരുടെ കൗൺസിലിന് അയച്ചു
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന സുപ്രധാന നീക്കമാണിത്. മന്ത്രിസഭ കൗൺസിൽ നൽകിയ കരട്, വിശദമായ ചർച്ചകൾക്കും സാമ്പത്തിക, ധനകാര്യ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ചതിനും ശേഷമാണ് ഷൂറ കൗൺസിൽ അംഗീകരിച്ചത്. ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് കരാർ കൊണ്ടുണ്ടാകുന്ന അവസരങ്ങൾ, വെല്ലുവിളികൾ തുടങ്ങി വിവിധ മേഖലകളും ചർച്ചയായി. ശേഷം, ശൂറ കൗൺസിൽ കരട് അംഗീകരിക്കുകയും തുടർ നടപടികൾക്കായി മന്ത്രിമാരുടെ കൗൺസിലിന് അയയ്ക്കുകയും ചെയ്തു. കസ്റ്റംസ് തീരുവകൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതിലൂടെ ഉഭയകക്ഷി വ്യാപാരം വിപുലപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നു. ഒമാനി ഉൽപ്പന്നങ്ങളുടെ ആഗോള തലത്തിലെ സാന്നിധ്യം ശക്തമാക്കാനും സാമ്പത്തിക മേഖലയ്ക്ക് കൂടുതൽ ഊർജം പകരാനും കാരാർ കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത ആഴ്ച ഇന്ത്യൻ പ്രധാനമന്ത്രി ഒമാൻ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്, ഈ അവസരത്തിലാണ് കരാർ വീണ്ടും ചർച്ചയാവുന്നത്