ഒമാനിലെ ഇ-കൊമേഴ്സ് മേഖല കുതിക്കുന്നു

10,500ലധികം ബിസിനസുകൾക്ക് ലൈസൻസ് നൽകി

Update: 2025-07-19 18:18 GMT

മസ്‌കത്ത്: ഒമാനിൽ ഇ-കൊമേഴ്സ് മേഖല കുതിക്കുകയാണെന്ന് കണക്കുകൾ. 2025 ജൂലൈ പകുതിയോടെ 10,500ലധികം ബിസിനസുകൾക്കാണ് ഓൺലൈനായി പ്രവർത്തിക്കാൻ ലൈസൻസ് ലഭിച്ചത്. ഇ-കൊമേഴ്സിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ശക്തി പകരുന്നത് സോഷ്യൽ മീഡിയയുടെ പിന്തുണയാണ്.

2020- 2025 നും ഇടയിൽ ഇ-കൊമേഴ്സ് ലൈസൻസുകളുടെ എണ്ണം 191ശതമാനം എന്ന വാർഷിക നിരക്കിൽ വളർന്നതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പറയുന്നു. ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ പിന്തുണയാണ് ഇതിന് പ്രധാന കാരണം. ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ചെറുകിട, ഇടത്തരം സംരംഭകർ സോഷ്യൽ മീഡിയയെയാണ് ആശ്രയിക്കുന്നത്. 2023 സെപ്റ്റംബറിൽ അവതരിപ്പിച്ച ഒമാന്റെ ആദ്യത്തെ ഇ-കൊമേഴ്സ് നിയന്ത്രണ ചട്ടക്കൂടും ഇതിനെ കൂടുതൽ പിന്തുണക്കുന്നതാണ്. മന്ത്രിതല തീരുമാന പ്രകാരമുള്ള ചട്ടങ്ങൾ ഓൺലൈൻ ബിസിനസുകൾക്ക് പ്രവർത്തിക്കുന്നതിനുള്ള നിയമപരമായ അവകാശം നൽകുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ഇ-കൊമേഴ്സ് വിഭാഗം മേധാവി ഹനാൻ ബിൻത് ഹാമിദ് അൽ ജബ്രിയ പറയുന്നു. വെബ്സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും.

Advertising
Advertising

പെർഫ്യൂമുകൾ, സൗന്ദര്യവർധക വസ്തുക്കൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. ഈ മേഖല പ്രതീക്ഷകൾ നൽകുന്നുണ്ടെങ്കിലും വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നുണ്ടെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. പേയ്മെന്റ് തട്ടിപ്പ്, വ്യാജ രസീതുകൾ, അവസാന നിമിഷ ഓർഡർ റദ്ദാക്കൽ തുടങ്ങിയ പ്രശ്നങ്ങൾ വിൽപ്പനക്കാർ പലപ്പോഴും നേരിടുന്നുണ്ട്. നൂതന ഡിജിറ്റൽ വ്യാപാര മേഖല കെട്ടിപ്പടുക്കുന്നതിലൂടെ രാജ്യത്തെ ഒരു പ്രാദേശിക കേന്ദ്രമാക്കി മാറ്റുക എന്നതാണ് ദേശീയ ഇ-കൊമേഴ്സ് പദ്ധതി ലക്ഷ്യമിടുന്നത്. ഓൺലൈൻ ഇടപാടുകളുടെ നിരീക്ഷണം മന്ത്രാലയം കർശനമാക്കുന്നുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News