അബ്ദുൽ റഹീമിന്റെ മോചനം: ഹരജി പരിഗണിക്കുന്നത് ഒക്ടോബർ 21ലേക്ക് നീട്ടി

കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ സഹായ സമിതി നാളെ റിയാദിൽ പൊതുയോഗം സംഘടിപ്പിക്കും

Update: 2024-10-14 16:27 GMT

റിയാദ്: അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് ഒക്ടോബർ 21ലേക്ക് നീട്ടി. റിയാദ് റഹീം സഹായ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിന് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചു. ഈ മാസം 17ന് സിറ്റിങ് എന്നായിരുന്നു നേരത്തെ സഹായ സമിതി അറിയിച്ചിരുന്നത്. പുതിയ സാഹചര്യം വിലയിരുത്താൻ അടിയന്തിര സ്റ്റിയറിങ് കമ്മിറ്റി ചേരും.

ഒക്ടോബർ 21 തിങ്കളാഴ്ച അനുകൂലമായ വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, റഹീം കേസുമായി ബന്ധപ്പെട്ട് ഇതു വരെയുള്ള കാര്യങ്ങൾ പൊതുസമൂഹത്തോടെ വിശദീകരിക്കാനായി നാളെ വൈകീട്ട് 7 മണിക്ക് ബത്ഹ ഡി പാലസ് ഹാളിൽ പൊതുയോഗം വിളിച്ചതായും റഹീം സഹായ സമിതി അറിയിച്ചു. സംഘടന നേതാക്കൾ, മാധ്യമപ്രവർത്തകർ, പൊതുപ്രവർത്തകർ, തുടങ്ങി കേസുമായി തുടക്കം മുതൽ സഹകരിച്ച എല്ലാവരെയും യോഗത്തിന് ക്ഷണിക്കുന്നു, ഗ്രൂപ്പുകളിൽ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയതായും സഹായ സമിതി ഭാരവാഹികൾ കൂട്ടിച്ചേർത്തു. സഹായസമിതി ചെയർമാൻ സി പി മുസ്തഫ, ജനറൽ കൺവീനർ അബ്ദുള്ള വല്ലാഞ്ചിറ എന്നിവരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News