അനധികൃത ടാക്‌സി സർവീസ്; സൗദിയിൽ ഒരാഴ്ച്ചക്കിടെ 606 പേർ പിടിയിൽ

20,000 റിയാൽ വരെ പിഴയും നാടുകടത്തലും ശിക്ഷ

Update: 2025-10-12 12:51 GMT
Editor : Thameem CP | By : Web Desk

റിയാദ്: സൗദിയിൽ അനധികൃതമായി ടാക്സി സർവീസുകൾ നടത്തുന്നവർക്കെതിരെ ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടി.ജി.എ)യുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കി. ഒക്ടോബർ 4 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 606 പേരെയാണ് അധികൃതർ പിടികൂടിയത്. ഇവരിൽ 244 പേർ അനധികൃതമായി യാത്രക്കാരെ കൊണ്ടുപോവുകയായിരുന്നു. 362 പേർ യാത്രക്കാരെ വിളിച്ചുകയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

പുതിയ ഗതാഗത നിയമപ്രകാരം, അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്നവർക്ക് 20,000 റിയാൽ വരെ പിഴയും 60 ദിവസം വരെ വാഹനം കണ്ടുകെട്ടുകയും ചെയ്യും. കുറ്റം ആവർത്തിച്ചാൽ വാഹനം പൊതു ലേലത്തിൽ വിൽക്കും. വിദേശികളായ നിയമലംഘകർക്ക് നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 'കദാദ' എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ നിയമലംഘനങ്ങൾ തടഞ്ഞ് യാത്രാമേഖലയെ കൂടുതൽ സുരക്ഷിതമാക്കുകയാണ് ടി.ജി.എയുടെ ലക്ഷ്യം.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News