സൗദിയിൽ കൂടുതൽ ഭാഗങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് കെഎംസിസി
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആദ്യമായി സൗദിയിൽ വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതിയത് പ്രവാസികളുടെയും സംഘടനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.
റിയാദ്: സൗദിയുടെ കൂടുതൽ ഭാഗങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി കെഎംസിസി സൗദി ഘടകം. റിയാദിന് പുറമേ ദമ്മാം, ജിദ്ദ പ്രവിശ്യകളിൽ കൂടി സെന്ററുകൾ അനുവദിക്കണമെന്നതാണ് ആവശ്യം. ഇതിനായുളള ശ്രമങ്ങൾ തുടരുമെന്നും ഭാരവാഹികൾ പറഞ്ഞു.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആദ്യമായി സൗദിയിൽ വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതിയത് പ്രവാസികളുടെയും സംഘടനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഈ വിഷയത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കേന്ദ്ര സർക്കാരുമായും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവുമായും സംഘടന നിരന്തരം ഇടപെട്ടുവരികയായിരുന്നു. മുസ്‌ലിം ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, എ.പി അബ്ദുൽവഹാബ് തുടങ്ങിയവർ മുഖേന കേന്ദ്രമന്ത്രിമാരെ ഒന്നിലധികം തവണ സന്ദർശിച്ചിരുന്നതായും കെഎംസിസി ഭാരവാഹികൾ പറഞ്ഞു.
റിയാദിൽ മാത്രമാണ് ഇപ്പോൾ പരീക്ഷാ സെന്റർ അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇത് ഏറ്റവും കുറഞ്ഞത് ദമ്മാം, ജിദ്ദ പ്രവിശ്യകളിൽ കൂടി അനുവദിക്കണം. യുഎഇയിൽ അനുവദിച്ചത് പോലെ സൗദിയെയും പരിഗണിക്കണമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. ഇതിനുള്ള പരിശ്രമങ്ങൽ തുടരുമെന്നും ഭാരവാഹികളായ കെഎംസിസി നാഷണൽ വർക്കിങ് പ്രസിഡന്റ് അശ്‌റഫ് വേങ്ങാട്ട്, സി.പി മുസ്തഫ എന്നിവർ പറഞ്ഞു.