സൗദിയില്‍ മൊബൈലുകള്‍ക്ക് ഒറ്റ ടൈപ്പ് ചാര്‍ജര്‍; അനുമതി സി ടൈപ്പ് ചാര്‍ജറുകള്‍ക്ക് മാത്രം
ഇലക്ട്രോണിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് തീരുമാനം
ദമ്മാം: സൗദിയിൽ മൊബൈൽ ചാർജറുകളും ഇലക്ട്രോണിക് ഉപകരണങ്ങളുടെ ചാർജറുകളും ഏകീകരിക്കുന്നു. യു.എസ്.ബി ടൈപ്പ് സി ചാർജറുകൾക്ക് മാത്രമായിരിക്കും അനുമതിയുണ്ടാകുക. 2025 ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും. ഇലക്ട്രോണിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് തീരുമാനം.
സൗദി സ്റ്റാൻഡേർഡ്സ് മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷനാണ് പുതിയ പ്രഖ്യാപനം നടത്തിയത്. കമ്മ്യൂണിക്കേഷൻ ആന്റ് സ്പേസ് ആന്റ് ടെക്നോളജി കമ്മീഷനുമായി സഹകരിച്ചാണ് നടപടി. രാജ്യത്തെ മൊബൈൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ചാർജറുകൾ ഏകീകരിക്കുകയാണ ലക്ഷ്യം.
രണ്ട് ഘട്ടമായി നടപ്പിലാക്കുന്ന നിയമത്തിന്റെ രണ്ടാം ഘട്ടം 2026 ഏപ്രിലിൽ പൂർത്തിയാക്കും. യു.എസ്.ബി ടൈപ്പ് സി ഗണത്തിൽ പെടുന്ന ചാർജറുകൾക്ക് മാത്രമായിരിക്കും അംഗീകാരം നൽകുക. അല്ലാത്തവ രാജ്യത്ത് നിർമ്മാണവും ഇറക്കുമതിയും വിലക്കും.
മൊബൈൽ, ടാബ്ലറ്റ്, ഡിജിറ്റൽ ക്യാമറകൾ, വീഡിയോ ഗെയിം ഉപകരണങ്ങൾ, ഹെഡ്ഫോണുകൾ, കമ്പ്യൂട്ടർ ഉപകരണങ്ങൾ എന്നിവ ആദ്യ ഘട്ടത്തിലും ലാപ്ടോപ്പുകൾ രണ്ടാം ഘട്ടത്തിലും നിയമ പരിധിയിൽ ഉൾപ്പെടും. നിയമം വഴി ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും അധിക ചിലവുകൾ ഒഴിവാക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്.