ഖുർആൻ കത്തിച്ച സംഭവം; ഒഐസി നിരാശ പ്രകടിപ്പിച്ചു, ഉചിതമായ തീരുമാനമെടുക്കാൻ അംഗരാജ്യങ്ങൾക്ക് നിർദ്ദേശം

ഡെൻമാർക്കിലും സ്വീഡനിലും വിശുദ്ധ ഖുർആൻ്റെ പകർപ്പുകൾ കത്തിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ചേർന്നത്

Update: 2023-07-31 19:05 GMT
Advertising

ഖുർആൻ കത്തിച്ച സംഭവത്തിൽ ഡെൻമാർക്കിനോടും സ്വീഡനോടുമുള്ള ബന്ധത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഇസ്ലാമിക രാജ്യങ്ങളോട് ഒഐസി ആഹ്വാനം ചെയ്തു.

സംഭവത്തിൽ ഇരു രാജ്യങ്ങളും ഇത് വരെ നടപടികളൊന്നും സ്വീകരിക്കാത്തതിൽ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ നിരാശ പ്രകടിപ്പിച്ചു. സൗദിയിലെ ജിദ്ദയിൽ ഒഐസി ആസ്ഥാനത്ത് വിളിച്ച് ചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം.

ഡെൻമാർക്കിലും സ്വീഡനിലും വിശുദ്ധ ഖുർആൻ്റെ പകർപ്പുകൾ കത്തിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ചേർന്നത്. 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ അഥവാ ഒഐസിയുടെ ജിദ്ദയിലെ ആസ്ഥാനത്തായിരുന്നു യോഗം. ഖുർആനെ അവഹേളിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ ഔദ്യോഗിക തലത്തിൽ നടപടികൾ സ്വീകരിക്കാൻ സ്വീഡൻ, ഡെൻമാർക്ക് അധികാരികളോട് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ ഇത് വരെ ഒരു നടപടിയും സ്വീകരിക്കാത്തിൽ ഇരു രാജ്യങ്ങളോടും അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ഈ രണ്ട് രാജ്യങ്ങളുമായുള്ള ബന്ധത്തിൽ ഉചിതമെന്ന് കരുതുന്ന പരമാധികാര നടപടികൾ സ്വീകരിക്കാൻ അംഗ രാജ്യങ്ങൾക്ക് അദ്ദേഹം നിർദ്ദേശം നൽകി. സംഭവത്തിൽ അംഗരാജ്യങ്ങളുടെ ആശങ്കകൾ സ്വീഡൻ, ഡെന്മാർക്ക് സർക്കാരുകളേയും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിനേയും സെക്യൂരിറ്റി കൗൺസിൽ പ്രസിഡൻ്റിനേയും അറിയിച്ചതായും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. ഇത്തരം പ്രകോപനങ്ങൾ ഭയാനകമായ തലത്തിൽ എത്തിയിരിക്കുന്നുവെന്നും, അത്തരം പ്രവൃത്തികൾ നടത്താൻ അനുമതി നൽകിയ അധികാരികളുടെ നിലപാടിൽ അംഗരാജ്യങ്ങൾക്കുള്ള നിരാശയും അവരെ അറിയിച്ചതായും അദ്ദേഹം അറിയിച്ചു.

Full View

സംഭവത്തിൽ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ച് ചേർത്തതിന് സൌദി അറേബ്യയേയും ഇറാഖിനെയും സെക്രട്ടറി ജനറൽ അഭിനന്ദനമറിയിച്ചു. ജനങ്ങൾ, മതങ്ങൾ, സംസ്കാരങ്ങൾ എന്നിവയ്ക്കിടയിൽ സഹിഷ്ണുതയുടെയും ആദരവിൻ്റെയും മൂല്യങ്ങൾ ഏകീകരിക്കേണ്ടതിൻ്റെ പ്രാധാന്യം സൌദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ യോഗത്തിൽ പങ്കുവെച്ചു. കൂടാതെ വിശുദ്ധ ഖുർആൻ അവഹേളിച്ച സംഭവത്തെ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News