ഖുർആനിന്റെ പകർപ്പ് കത്തിക്കൽ; സ്വീഡിഷ് അംബാസിഡറെ വിളിച്ചു വരുത്താൻ സൗദി

ഖത്തറും ഇറാനും സ്വീഡിഷ് അംബാസിഡർമാരെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു

Update: 2023-07-21 19:26 GMT

വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ കത്തിക്കാൻ തീവ്രവാദികൾക്ക് അവസരമൊരുക്കിയതിന് പിന്നാലെ സ്വീഡൻ എംബസി മേധാവിയെ വിളിച്ചു വരുത്തി സൗദി പ്രതിഷേധമറിയിക്കും. പ്രകോപനമുണ്ടാക്കുന്ന നടപടികൾക്ക് പിന്നാലെ സ്വീഡനെതിരെ അറബ് രാജ്യങ്ങളും സംഘടനകളും ഒന്നിച്ച് രംഗത്തെത്തി.

ഖത്തറും ഇറാനും സ്വീഡിഷ് അംബാസിഡർമാരെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു. സ്വീഡനെതിരെ രാഷ്ട്രീയ സാമ്പത്തിക ബഹിഷ്കരണ ഭീഷണിയും അറബ് പാർലമെന്റ് ഉയർത്തിയിട്ടുണ്ട്.

തുടർച്ചയായി രണ്ടാം തവണയാണ് സ്വീഡനിൽ ഖുർആൻ കത്തിക്കുകയും, കീറിയെറിഞ്ഞ് നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നത്. തീവ്രവാദ സ്വഭാവമുള്ളവർ തുടരെ ഇത് ആവർത്തിക്കുന്നതിനെതിരെ കടുത്ത ഭാഷയിലാണ് സൗദിയുൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ രംഗത്ത് വന്നത്. സ്വീഡിഷ് ഭരണകൂടത്തിന്റെ നിരുത്തരവാദപരമായ പെരുമാറ്റമാണ് രണ്ടാം തവണയും ഒരേ വ്യക്തി ഖുർആൻ കത്തിക്കാനും പ്രകോപനമുണ്ടാക്കാനും ഇടയാക്കിയതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

Advertising
Advertising

സംഭവത്തിൽ റിയാദിലെ സ്വീഡിഷ് എംബസിയിൽ സൗദി പ്രതിഷേധ കുറിപ്പ് നൽകി. സ്വീഡിഷ് അംബാസിഡറെ നേരിട്ട് വിളിച്ചു വരുത്തി പ്രതിഷേധവും സൗദി അറിയിക്കും. വർഷങ്ങൾക്ക് മുമ്പ് ഇറാഖിൽ നിന്ന് പലായനം ചെയ്ത് സ്വീഡനിലെത്തിയ ആളാണ് പ്രകോപനമുണ്ടാക്കുന്ന പ്രവൃത്തി ചെയ്തത്. രണ്ടാം തവണയും ഖുർആൻ കത്തിച്ചതോടെ ഇറാഖ് സ്വീഡിഷ് അംബാസഡറെ പുറത്താക്കിയിരുന്നു.

ഇറാനും ഖത്തറും സ്വീഡിഷ് പ്രതിനിധികളെ വിളിച്ചുവരുത്തിയിരുന്നു. പ്രതികരണമായി സ്വീഡനെ ആഗോള രാഷ്ട്രീയ സാമ്പത്തിക ബഹിഷ്‌കരണത്തിന് അറബ് പാർലമെന്റ് ആഹ്വാനം ചെയ്തു. ജിസിസി കൗൺസിലും, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയും വിഷയത്തിൽ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News