Writer - razinabdulazeez
razinab@321
ദമ്മാം: ജലം, പരിസ്ഥിതി, കാർഷിക മേഖലകളിലായി നൂറിലേറെ പുതിയ പദ്ധതികളുമായി സൗദി കിഴക്കന്‍ പ്രവിശ്യ ഗവര്‍ണറേറ്റ്. 2800 കോടി റിയാലിന്‍റെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ജല ലഭ്യതയിലും, കാര്‍ഷിക വൃത്തിയിലും സ്വയം പര്യാപ്തതയും, സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിനും, പൗരന്മാർക്ക് നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികള്‍.
800 കോടി റിയാലിലധികം ചെലവിൽ നിർമാണത്തിലിരിക്കുന്ന 59 പുതിയ പദ്ധതികളും, 2080 കോടി റിയാലിലധികം ചെലവിൽ 63 പുതിയ പദ്ധതികളും ഉള്‍പ്പെടുത്തിയാണ് പ്രഖ്യാപനം. ജല സംഭരണ, വിതരണ സ്റ്റേഷനുകളുടെ നിർമാണം, പരിസ്ഥിതി സേവനങ്ങളുടെ വികസനം, മേഖലയിലെ ദ്രുതഗതിയിലുള്ള ജനസംഖ്യാനുപാതത്തിനും സാമ്പത്തിക വളർച്ചയ്ക്കും അനുസൃതമായി അടിസ്ഥാന സൗകര്യങ്ങളെ മെച്ചപ്പെടുത്തൽ എന്നിവ അടങ്ങുന്നതാണ് പദ്ധതികള്‍.
പ്രതിദിനം ഒരു ദശലക്ഷം ക്യുബിക് മീറ്റർ വരെ ഉൽപാദന ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ റിവേഴ്സ് ഓസ്മോസിസ് ഡീസലൈനേഷൻ പ്ലാന്റായ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ "മില്യൺ പ്രോജക്റ്റ്" ഇതില്‍ ഉള്‍പ്പെടും. തന്ത്രപരമായ സംഭരണ പദ്ധതികൾ, വിതരണ ശൃംഖലകൾ, 700 കിലോമീറ്ററിൽ കൂടുതലുള്ള ട്രാൻസ്മിഷൻ ലൈനുകൾ എന്നിവയുടെ വിപുലീകരണവും പ്രഖ്യാപനത്തിന്‍റെ ഭാഗമാണ്.