അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
85 രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം പണ്ഡിതന്മാരും മുഫ്തികളും സമ്മേളനത്തിൽ പങ്കെടുക്കും
ജിദ്ദ: അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഓഗസ്റ്റ് 13, 14 തിയതികളിൽ മക്കയിൽ വെച്ച് സമ്മേളനം നടത്താൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകി. 85 രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം പണ്ഡിതന്മാരും മുഫ്തികളും സമ്മേളനത്തിൽ പങ്കെടുക്കും.
സൗദി ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ദ്വിദിന ഇസ്ലാമിക് ഉച്ചകോടി സംഘടിപ്പിക്കുന്നത്. മുഹറം 26, 27 അഥവാ ഓഗസ്റ്റ് 13-14 തീയതികളിൽ മക്കയിൽ വെച്ച് സമ്മേളനം നടത്താൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകി. മിതത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ലോകത്തെ മത, ഇഫ്താകാര്യ വിഭാഗങ്ങൾ തമ്മിലെ ആശയവിനിമയം എന്ന ശീർഷകത്തിലാണ് സമ്മേളനം.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഏഴ് സെഷനുകളിൽ മിതവാദം, മതതീവ്രവാദം, തീവ്രവാദം, ഭീകരത, അപചയം, വിവിധ ജനവിഭാഗങ്ങൾക്കിടയിലെ സഹിഷ്ണുത, സഹവർത്തിത്വം എന്നീ വിഷയങ്ങൾ വിശകലനം ചെയ്യും. ലോകമെമ്പാടുമുള്ള പണ്ഡിതന്മാരും മതവിഭാഗങ്ങളും തമ്മിൽ ബന്ധം സ്ഥാപിക്കാനും മുസ്ലിം ലോകത്ത് ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും തീവ്രവാദ ആശയങ്ങൾക്കെതിരെ പോരാടുന്നതിനും ലക്ഷ്യം വെച്ചുള്ളതാണ് ഈ അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം.