സൗദി സമ്പദ് വ്യവസ്ഥ 2025; 3.8% വളർച്ച കൈവരിക്കുമെന്ന് ലോക ബാങ്ക് റിപ്പോർട്ട്
ഗൾഫ് ഇക്കണോമിക് ഔട്ട്ലുക്ക് എന്ന പേരിലാണ് പുതിയ റിപ്പോർട്ട്
റിയാദ്: 2025-ൽ സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ച 3.8 ശതമാനമായിരിക്കുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബറിലെ റിപ്പോർട്ടായ 3.2 ശതമാനം എന്ന പ്രവചനം തിരുത്തിയാണ് ഗൾഫ് ഇക്കണോമിക് ഔട്ട്ലുക്ക് എന്ന പുതിയ റിപ്പോർട്ട്. എണ്ണ, എണ്ണയിതര മേഖലകളിലെ വളർച്ചയിൽ സൗദി വളർച്ച തുടരുന്നുണ്ട്. സൗദി വിഷൻ 2030ലെ തുടർന്നുവരുന്ന പരിഷ്കാരങ്ങളും വിദേശ ഉടമസ്ഥതാ നിയമങ്ങളിലെ പുതുക്കലുകളും നിക്ഷേപ അന്തരീക്ഷത്തെ ആകർഷകമാക്കുകയും കൂടുതൽ മൂലധനം എത്തിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ട് പ്രതീക്ഷിക്കുന്നു.
അടുത്തിടെ എണ്ണവില കുറഞ്ഞതിനാൽ ധനകമ്മി വർധിച്ചിട്ടുണ്ടെങ്കിലും പൊതുകടം താരതമ്യേന കുറവായതിനാൽ ആവശ്യങ്ങൾക്ക് ധനസമാഹരണം എളുപ്പമാണെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി. അടുത്തിടെയുള്ള കടമെടുപ്പുകൾ കാരണം കടം, ജി.ഡി.പി അനുപാതം ഏകദേശം 32 ശതമാനമായി ഉയർന്നിട്ടുണ്ട്. അതേസമയം, 2026 ബജറ്റിൽ സൗദി ധനമന്ത്രാലയം 2025-ലെ യഥാർഥ ജി.ഡി.പി വളർച്ച 4.4 ശതമാനവും 2026-ൽ 4.6 ശതമാനവും ആയിരിക്കുമെന്നാണ് പ്രവചിച്ചിട്ടുള്ളത്.