സൗദി വിപണിയിൽ റമദാൻ ഉൽപ്പന്നങ്ങൾ സുലഭം; വ്യാജ ഓഫറുകൾ കുറ്റകരമെന്ന് മുന്നറിയിപ്പ്
വ്യാപാര കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കി
സൗദി വിപണിയിൽ റമദാൻ ഉൽപ്പന്നങ്ങൾ യഥേഷ്ടം ലഭ്യമാണെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി മന്ത്രാലയം ശക്തമായ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. പൂഴ്ത്തിവെപ്പ് നടത്തുന്നതും കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതും കുറ്റകരമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
റമദാൻ ഉൽപന്നങ്ങളും ഭക്ഷ്യ വസ്തുക്കളും സൗദിയിലെ വിപണിയിലും വ്യാപാര സ്ഥാപനങ്ങളിലും യഥേഷ്ടം ലഭ്യമാണെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. റമദാനിൽ ഉപയോക്താക്കൾക്ക് ഏറ്റവും കൂടുതൽ ആവശ്യം വരുന്ന നിത്യോപയോഗ സാധനങ്ങളുടേയും ഭക്ഷ്യ വസ്തുക്കളുടേയും ലഭ്യത ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണം നടത്തുന്നുണ്ട്. അവശ്യ സാധാനങ്ങൾ പൂഴ്ത്തിവെക്കുന്നത് തടയാൻ മുഴുവൻ പ്രവിശ്യകളിലേയും വ്യാപാര കേന്ദ്രങ്ങളിലും മൊത്ത വിതരണ സ്ഥാപനങ്ങളിലും ഗോഡൗണുകളിലും മന്ത്രാലയം പരിശോധനകൾ നടത്തി.
പൂഴ്ത്തിവെപ്പ് നടത്തുന്നതും കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതും കുറ്റകരമാണ്. വ്യാപാര സ്ഥാപനങ്ങളിലും മറ്റും വിൽപ്പനക്ക് പ്രദർശിപ്പിച്ചിരിക്കുന്ന ഉൽപന്നങ്ങളിൽ പ്രൈസ് ടാഗ് നിർബന്ധമാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. പ്രൈസ് ടാഗുകളിൽ രേഖപ്പെടുത്തിയ വിലതന്നെയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതെന്ന് ഉറപ്പ് വരുത്താനും, വ്യാജ ഓഫറുകളും വ്യാപാര തട്ടിപ്പുകളും കണ്ടെത്താനും പരിശോധന തുടരുകയാണെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.