സൗദിയിൽ വേനൽ അടുത്ത മാസം അവസാനിക്കും
സെപ്റ്റംബർ പകുതി വരെ ചൂട് തുടരും
ജിദ്ദ: സുഹൈൽ നക്ഷത്ത്രത്തിന്റെ വരവോടെ സൗദിയിലെ വേനൽകാലം വരും ദിനങ്ങളിൽ അവസാനിക്കുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം. കൊടും ചൂട് വിടാൻ അടുത്ത മാസം പകുതി വരെ കാത്തിരിക്കേണ്ടി വരുമെന്നും അറിയിപ്പിൽ പറയുന്നു. മലയോര മേഖലകളിൽ മികച്ച കാലാവസ്ഥയും മഴയും തുടരുന്നുണ്ട്. സെപ്റ്റംബർ അവസാനത്തോടെ രാജ്യത്ത് ശരത്കാലത്തിന് തുടക്കമാവും.
ഇന്ന് പുലർച്ചെയാണ് സുഹൈൽ നക്ഷത്രം ഉദിച്ചത്. ഇതോടെ ചൂട് കുറയുമെന്നാണ് കരുതുന്നതെന്ന് ജിദ്ദ ജ്യോതിശാസ്ത്ര വിഭാഗം നിരീക്ഷകർ പറയുന്നു. എന്നാൽ സൗദിയിൽ വേനൽകാലം ഔദ്യോഗികമായി അവസാനിക്കാൻ അടുത്ത മാസം വരെ കാത്തിരിക്കണം. സെപ്റ്റംബറിൽ നേരിയ കുറവ് വരും. അടുത്ത മാസം 23നോടെ രാജ്യം ശരത്കാലത്തിലേക്ക് പ്രവേശിക്കും. ഈ വർഷം കനത്ത ചൂടാണ് സൗദിയുടെ വിവിധ ഭാഗങ്ങളിലെത്തിയിരുന്നത്. റിയാദ്, കിഴക്കൻ പ്രവിശ്യ തുടങ്ങിയ ഇടങ്ങളിൽ കനത്ത ചൂട് തുടരുന്നുണ്ട്. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ താപനില 45 ഡിഗ്രിക്ക് മുകളിലേക്ക് വരെ എത്തി.
അതേസമയം സൗദിയുടെ ഹൈറേഞ്ചിൽ ഒരു മാസത്തോളമായി കൂടിയും കുറഞ്ഞും മഴ തുടരുകയാണ്. അസീർ പ്രവിശ്യയിലെ അബഹ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ മഴയുണ്ട്. അൽബഹയിലും ജീസാനിലെയും ഉയർന്ന പ്രദേശങ്ങളിലും സമാനമാണ് സ്ഥിതി. മക്ക പ്രവിശ്യയിലെ അർലിയാത്ത് ഉൾപ്പെടെ ത്വായിഫ് -അൽബഹ റൂട്ടിലും പല സമയത്തായി മഴയെത്തുന്നുണ്ട്.