ഗസ്സയിൽ നിന്ന് ഫലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കുന്നതിൽ ശക്തമായ എതിർപ്പ് അറിയിച്ച് ഒ.ഐ.സി

ഫലസ്തീൻ പ്രശ്നം ചർച്ച ചെയ്യാൻ ജിദ്ദയിൽ ചേർന്ന യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്

Update: 2024-03-06 18:31 GMT
Editor : Anas Aseen | By : Web Desk
Advertising

റിയാദ്: ഗസ്സയിൽ നിന്നും ഫലസ്തീൻ ജനതയെ കുടിയൊഴിപ്പിക്കുന്നതിൽ ശക്തമായ എതിർപ്പ് അറിയിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. ഫലസ്തീൻ പ്രശ്നം ചർച്ച ചെയ്യാൻ ജിദ്ദയിൽ ചേർന്ന യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഫലസ്തീൻ ഭരണകൂടത്തെ അംഗീകരിച്ചു കൊണ്ടുള്ള ദ്വിരാഷ്ട്ര പരിഹാരമാണ് സാധ്യമാവുകയെന്നും യോഗം വിലയിരുത്തി.

ജിദ്ദയിയിൽ നടന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൗൺസിലിന്റെ യോഗത്തിലാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ നിലപാട് വ്യക്തമാക്കിയത്. ഫലസ്തീൻ ​ജനതയെ നിർബന്ധിതമായി കുടിയൊഴിപ്പിക്കന്നതിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച യോ​ഗത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സുരക്ഷിതത്വത്തിനും തിരിച്ചുവരവിനും സൗകര്യമൊരുക്കേണ്ടതിന്റെ പ്രാധാന്യത്തെയും ചർച്ച ചെയ്തു.

റഫയിൽ ഇസ്രായേലിന്റെ സൈനിക നടപടി വ്യാപിപ്പിക്കാനുള്ള പദ്ധതികൾക്കെതിരെയും സൗദി വിദേശ കാര്യ മന്ത്രി ശക്തമായി എതിർപ്പ് രേഖപ്പെടുത്തി. ഇത്തരത്തിലുള്ള നടപടികൾ ​ഗസ്സയിലെ സാധാണക്കാരായ ജനതയെ കൂടുതൽ ദുരിതത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തലിനായി കൂടുതൽ ലോകരാഷ്ട്രങ്ങൾ മുന്നോട്ട് വന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

ഈ രാഷ്ട്രങ്ങൾ ഇസ്രായേലിന് മുകളിൽ വെടിനിർത്തലിനും ദ്വിരാഷ്ട്ര പരിഹാരത്തിനും കൂടുതൽ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ വെസ്റ്റ് ബാങ്കിലെ തീവ്ര ജൂത കുടിയേറ്റക്കാർക്കെതിരെ ഉപരോധം ഏർപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയും യോ​ഗത്തിൽ‍ ചർച്ചയായി. ഐക്യരാഷ്ട്ര സഭയു‌‌ടെ ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള സഹായ ഏജൻസിക്ക് പിന്തുണ തുടരുമെന്നും അതിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. അറബ് സമാധാന ഉടമ്പടിയിലെ കരാറുകൾ പ്രകാരം കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക മാത്രമാണ് മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരമെന്നും യോ​ഗം വിലയിരുത്തി.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News