സൗദിയിൽ പൊതുഗതാഗത നിയമലംഘനങ്ങൾ വർധിച്ചതായി റിപ്പോർട്ട്
റോഡ് മാർഗമുള്ള ചരക്ക് ഗതാഗതങ്ങളിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്.
സൗദിയിൽ പൊതുഗതാഗത മേഖലയിലെ നിയമലംഘനങ്ങൾ വർധിച്ചതായി റിപ്പോർട്ട്. 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം നിയമലംഘനങ്ങളിൽ 159 ശതമാനത്തിന്റെ വർധനവുണ്ടായി. റോഡ് മാർഗമുള്ള ചരക്ക് ഗതാഗതങ്ങളിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. പൊതു ഗതാഗത മേഖലയിലെ നിയമലംഘനങ്ങളിൽ വൻ വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്.
4,14,000 നിയമ ലംഘനങ്ങൾ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തു. എന്നാൽ 2021 ൽ ഇത് 1,60,000 ആയിരുന്നു. 159 ശതമാനം വർധനവാണ് മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ നിയമ ലംഘനങ്ങളിൽ 37 ശതമാനം റോഡ് മാർഗമുള്ള ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ടുള്ളതാണ്.
29 ശതമാനം നിയമലംഘനങ്ങൾ വാടകയും സൗകര്യങ്ങളുമായി ബന്ധപ്പെട്ടുള്ളതും, 24 ശതമാനം ലംഘനങ്ങൾ വ്യക്തികൾക്കുള്ള പൊതു നിരക്കും വിമാനത്താവള നിരക്കുമായി ബന്ധപ്പെട്ടതാണെന്നും ഗതാഗത അതോറിറ്റിയിൽ നിന്നുളള റിപ്പോർട്ട് വ്യക്തമാക്കുന്നു. ടാക്സികൾ, ട്രാൻസ്പോർട്ട്ട്രക്കുകൾ, ബസുകൾ എന്നിവയുൾപ്പെടെ 3,28,000 വാഹനങ്ങളാണ് പൊതു ഗതാഗതത്തിനായി വാസൽ പ്ലാറ്റ് ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.