ഏതെങ്കിലും ഒരു ഗൾഫ് രാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവൻ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കും: യുഎഇ
ഖത്തറിനെതിരായ ഇസ്രായേൽ ഭീഷണി മേഖലയെ വലിയ അപകടത്തിലേക്ക് നയിക്കുമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു
അബൂദബി: ഖത്തറിനെ വീണ്ടും ആക്രമിക്കുമെന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതാന്യാഹുവിന്റെ പ്രസ്താവനക്കെതിരെ യുഎഇ. ഖത്തറിന്റെ സുരക്ഷ മുഴുവൻ ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷയാണ്. ഏതെങ്കിലും ഒരു ഗൾഫ് രാജ്യത്തിന് നേരെയുള്ള ആക്രമണം മുഴുവൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖത്തറിനെതിരായ ഇസ്രായേൽ ഭീഷണി മേഖലയെ വലിയ അപകടത്തിലേക്ക് നയിക്കുമെന്നും യുഎഇ പറഞ്ഞു.
അതിനിടെ ഇസ്രായേൽ ആക്രമണത്തിൽ ഖത്തറിൽ രക്തസാക്ഷികളായവരെ ഖബറടക്കി. സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്. അൽ ദോസരിക്ക് പുറമേ ഹമാസ് നേതാവ് ഖലീൽ അൽഹയ്യയുടെ ഓഫീസ് ഡയറക്ടർ ജിഹാദ് ലബാദ്, അൽഹയ്യയുടെ മകൻ ഹുമാം അൽഹയ്യ, അംഗരക്ഷകരായ അബ്ദുല്ല അബ്ദുൽ വാഹിദ്, മുഅ്മിൻ ഹസ്സൗന, അഹമ്മദ് അൽമംലൂക്ക് എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നത്.
ദോഹയിലെ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ ജനാസ നമസ്‌കാരം നടന്നു. ഖത്തർ അമീർ തമീം ബിൻ ഹമദ് ആൽ ഥാനി നമസ്‌കാരത്തിൽ പങ്കെടുത്തു. മിസൈമീർ മഖ്ബറയിലാണ് ഖബറടക്കിയത്. അൽ ജസീറയാണ് വാർത്ത റിപ്പോർട്ടു ചെയ്തത്.