വിട്ടുമാറാത്ത ക്ഷീണം, ശരീരവേദന... നിങ്ങള്‍ക്ക് ഫൈബ്രോ മയാള്‍ജിയയാവാം

അഞ്ചു ശതമാനം പേര്‍ക്ക് ഫൈബ്രോ മയാള്‍ജിയയുണ്ട്. ലാബ് പരിശോധനകളിലൂടെ ഈ രോഗം മനസിലാക്കാനാവില്ലെന്നത് വെല്ലുവിളിയാണ്...

Update: 2019-12-08 07:28 GMT

അത്രയേറെ കേട്ടുപരിചയമില്ലാത്ത രോഗമാണ് ഫൈബ്രോ മയാള്‍ജിയ. ഈ രോഗവുമായി മല്ലിടുന്ന എന്നാല്‍ ഇതേക്കുറിച്ച് യാതൊരു അറിവുമില്ലാത്ത നിരവധി പേര്‍ നമുക്കിടയിലുണ്ട്. വിട്ടുമാറാത്ത ശരീരവേദന, ക്ഷീണം, ഉറക്കക്കുറവ്, തലവേദന, അമിത ഉല്‍ക്കണ്ഠ എന്നിവയൊക്കെയാണ് ഫൈബ്രോ മയാള്‍ജിയയുടെ ലക്ഷണങ്ങള്‍.

ശരീരമാകെ പൊതിയുന്ന വേദന വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുമെങ്കിലും വൈദ്യ പരിശോധനകളില്‍ തികച്ചും നോര്‍മലാണെന്നായിരിക്കും ഫലം ലഭിക്കുക. കാരണം ഈ രോഗത്തിന് ലാബ് പരിശോധന സാധ്യമല്ല. രോഗ ചരിത്രവും രോഗിയുടെ വിശദമായ ദേഹ പരിശോധനയും മാത്രം നോക്കിയാണ് രോഗനിര്‍ണയം നടത്തുന്നത്. എന്നാല്‍, സമാന ലക്ഷണങ്ങളുള്ള സന്ധിവാത രോഗങ്ങളൊന്നുമില്ല എന്ന് ഉറപ്പുവരുത്താനായി ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള വിശദമായ പരിശോധനകള്‍ ആവശ്യവുമാണ്.

Advertising
Advertising

അരക്കെട്ടിന് മുകളിലും താഴെയുമായി, ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന തുടര്‍ച്ചയായ വേദന മൂന്നുമാസത്തിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഫൈബ്രോ മയാള്‍ജിയ സംശയിക്കാം. ശരീരത്തിലെ പ്രത്യേകമായുള്ള 18 സ്ഥാനങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോള്‍, 11ലെങ്കിലും കഠിനമായ വേദനയനുഭവപ്പെടുകയാണെങ്കില്‍ ഫൈബ്രോ മയാള്‍ജിയ എന്ന പേശീവാത രോഗം നിര്‍ണയിക്കാം.

സമൂഹത്തിലെ അഞ്ച് ശതമാനത്തോളം പേര്‍ക്ക് ഈ രോഗമുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മയും കുഴപ്പൊന്നുമില്ലെന്ന പരിശോധനാഫലങ്ങളും ഇത്തരം രോഗികളെ പലപ്പോഴും വിഷാദരോഗത്തിലേക്ക് നയിക്കും. സുപ്രസിദ്ധ പോപ് ഗായികയായ ലേഡി ഗാഗ തനിക്ക് ഫൈബ്രോ മയാള്‍ജിയയാണെന്ന് വെളിപ്പെടുത്തിയിരുന്നു. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സമാനരോഗമുണ്ടെങ്കില്‍ തിരിച്ചറിയാന്‍ സാധിക്കട്ടെ എന്നു കരുതിയാണ് ലെഡി ഗാഗ തന്റെ രോഗ വിവരം പരസ്യമാക്കിയത്.

രോഗികളില്‍ തുടര്‍ച്ചയായി ശരീര വേദന വരുന്ന ഭാഗങ്ങള്‍

മാറാത്ത ശരീരവേദനയാണ് ഫൈബ്രോ മയാള്‍ജിയയുടെ പ്രധാനലക്ഷണം. കൃത്യമായ വേദന എവിടെയാണെന്ന് ഇവര്‍ക്ക് വിവരിക്കാനാവില്ല. സാധാരണ ചെറിയ വേദനയായി തോന്നുന്ന സമ്മര്‍ദമോ ചതവോ ഇവര്‍ക്ക് സഹിക്കാനാവാത്ത വേദനയായാണ് അനുഭവപ്പെടുക. മറ്റ് സന്ധിപേശീ വാതരോഗങ്ങളെയും പോലെ സ്ത്രീകളാണ് ഫൈബ്രോ മയാള്‍ജിയായുടെയും പ്രധാന ഇരകള്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് രോഗമുണ്ടാകുവാനുള്ള സാധ്യത എട്ടു മടങ്ങുവരെ കൂടുതലാണ്.

സന്ധിവേദനയും നീരുവീക്കവുമുള്ളതിനാല്‍ ഫിസിയോതെറാപ്പി പോലെയുള്ളവയാണ് ഫൈബ്രോമയാള്‍ജിയ ചികിത്സിക്കാന്‍ ഫലപ്രദമായി ഉപയോഗിക്കുന്നത്. ക്രമമായി വ്യായാമ മുറകളിലേര്‍പ്പെടുന്നത് രോഗത്തിന്റെ തീവ്രതയെ ഗണ്യമായി കുറയ്ക്കും. നടപ്പ്, ജോഗിങ്, സൈക്ലിങ്, നീന്തല്‍ ഇവയൊക്കെ ഗുണകരമായ വ്യായാമരീതികളാണ്. വ്യായാമം മിതമായ രീതിയില്‍ ആരംഭിച്ച് ക്രമാനുഗതമായി വര്‍ധിപ്പിക്കണം. വേദന ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റു ഗുരുതരമായ സങ്കീര്‍ണതകളൊന്നും ഈ രോഗം ഉണ്ടാക്കാറില്ല. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പിന്തുണയാണ് രോഗികള്‍ക്ക് ഏറ്റവും ആവശ്യം.

Tags:    

Similar News