ഗര്‍ഭകാലത്ത് വിഷാദരോഗമുണ്ടായിരുന്ന അമ്മമാരുടെ കുട്ടികള്‍ക്ക് വിഷാദമുണ്ടാകാനുള്ള സാധ്യത കൂടുതല്‍

അച്ഛന്‍മാരിലെ വിഷാദത്തെക്കുറിച്ച് പഠനം നടത്തിയെങ്കിലും കുട്ടികളെ ബാധിക്കുന്നത് താരതമ്യേന വളരെ കുറവാണ്

Update: 2021-09-28 08:00 GMT
Editor : Nisri MK | By : Web Desk
Advertising

ഗര്‍ഭകാലത്തും ശേഷവും വിഷാദരോഗമുണ്ടായിരുന്ന അമ്മമാരുടെ കുട്ടികള്‍ക്ക് വിഷാദമുണ്ടാകാനുള്ള സാധ്യത കൂടുതലെന്ന് പഠനം. 24-ാം വയസു മുതല്‍ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങൾ പ്രകടമാകാനുള്ള സാധ്യത ഇവരില്‍ കൂടുതലാണെന്ന് ബ്രിസ്റ്റോള്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു. ഗര്‍ഭകാലത്തെ വിഷാദരോഗത്തിന് പിന്തുണ നല്‍കേണ്ടതിന്‍റെ ആവശ്യകതയും പഠനം വിശദീകരിക്കുന്നുണ്ട്.



ഗര്‍ഭകാലത്തും പ്രസവാനന്തര കാലത്തും വിഷാദരോഗമുണ്ടായിരുന്ന അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് 24-ാം വയസു മുതല്‍ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങൾ പ്രകടമാകാനുള്ള സാധ്യത മറ്റു കൗമാരക്കാരേക്കാള്‍ കൂടുതലാണ്. അച്ഛന്‍മാരിലെ വിഷാദത്തെക്കുറിച്ചും പഠനം നടത്തിയെങ്കിലും കുട്ടികളെ ബാധിക്കുന്നത് താരതമ്യേന വളരെ കുറവാണ്.



10 വയസ് മുതല്‍ 24 വയസ് വരെയുള്ള 14 വര്‍ഷക്കാലയളവില്‍ 5029 വ്യക്തികളില്‍ നടത്തിയ സര്‍വേയില്‍ നിന്നാണ് വിവരങ്ങള്‍ ക്രോഡീകരിച്ചത്. " വിഷാദരോഗമുണ്ടായിരുന്ന അമ്മമാരുടെ കുട്ടികളുടെ ബാല്യം മുതല്‍ കൗമാരം വരെയുള്ള കാലയളവ് പരിശോധിക്കുമ്പോള്‍ അവരുടെ ആവര്‍ത്തിച്ചുള്ള മാനസികാവസ്ഥ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങൾ പ്രകടമാകാനുള്ള സാധ്യതയാണ് കാണിക്കുന്നത്. "- ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ മനശാസ്ത്ര വിഭാഗം അധ്യാപികയായ ഡോ റബേക്ക പിയേര്‍സണ്‍ പറയുന്നു.



പേരന്‍റിംഗ് രീതികള്‍, സമപ്രായക്കാരുമായുള്ള ഇടപഴകല്‍ തുടങ്ങിയ ഘടകങ്ങള്‍ കൂടി പരിഗണിച്ച് കൂടുതല്‍ പേരില്‍ ഈ പഠനം നടത്തണമെന്നും സര്‍വകലാശാലയിലെ മനശാസ്ത്ര വിഭാഗം അഭിപ്രായപ്പെടുന്നു.

മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ വിദഗ്ധരും ഈ ഗവേഷണത്തെ പിന്തുണയ്ക്കുന്നു. "ഗര്‍ഭകാലത്തും ശേഷവും അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും വിഷാദരോഗമുണ്ടാകുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ വലിയ രീതിയില്‍ ബാധിക്കും. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്തും തുടര്‍ന്നുമുണ്ടാകുന്ന വിഷാദരോഗത്തിന് പിന്തുണ നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. നമുക്കിപ്പോള്‍ വിഷാദരോഗത്തിനുള്ള ചികിത്സകള്‍ ലഭ്യമാണ്."- മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ മനശാസ്ത്ര വിഭാഗം മേധാവി ഡോ ജോവാന്‍ ബ്ലാക് അഭിപ്രായപ്പെട്ടു.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News