ചവയ്ക്കുന്ന ശബ്ദം കേൾക്കുമ്പോൾ ദേഷ്യം വരാറുണ്ടോ? ഈ രോ​ഗാവസ്ഥയാകാം!

പെൻസിൽ ക്ലിക്ക് ചെയ്യുന്ന ശബ്ദം, അല്ലെങ്കിൽ ആരെങ്കിലും തുടർച്ചയായി ശ്വാസം വിടുന്ന ശബ്ദം, ഇങ്ങനെയുള്ള സാധാരണ ശബ്ദങ്ങൾ കേൾക്കുമ്പോൾ ചിലർക്ക് അകാരണമായ ദേഷ്യമോ അസ്വസ്ഥതയോ തോന്നാറുണ്ട്

Update: 2026-04-12 12:44 GMT

മറ്റൊരാൾ ഭക്ഷണം ചവയ്ക്കുന്ന ശബ്ദം, പെൻസിൽ ക്ലിക്ക് ചെയ്യുന്ന ശബ്ദം, അല്ലെങ്കിൽ ആരെങ്കിലും തുടർച്ചയായി ശ്വാസം വിടുന്ന ശബ്ദം, ഇങ്ങനെയുള്ള സാധാരണ ശബ്ദങ്ങൾ കേൾക്കുമ്പോൾ ചിലർക്ക് അകാരണമായ ദേഷ്യമോ അസ്വസ്ഥതയോ തോന്നാറുണ്ട്. മിക്കവരും ഇതിനെ വെറും സ്വഭാവദൂഷ്യമായി തള്ളിക്കളയാറാണ് പതിവ്. എന്നാൽ ഇതിന് പിന്നിൽ 'മിസോഫോണിയ' (Misophonia) എന്ന ഗൗരവകരമായ ഒരു അവസ്ഥയാണ്. ശബ്ദങ്ങളോടുള്ള അമിതമായ വിദ്വേഷം എന്നാണ് ഈ വാക്കിന്റെ അർഥം. കേൾവിയുമായി ബന്ധപ്പെട്ട പ്രശ്നമല്ല ഇതെന്നും, മറിച്ച് തലച്ചോറ് ശബ്ദങ്ങളോട് പ്രതികരിക്കുന്ന രീതിയിലുള്ള വ്യത്യാസമാണിതെന്നും ശാസ്ത്രലോകം പറയുന്നു.

Advertising
Advertising

മിസോഫോണിയ ഉള്ളവർക്ക് ചില പ്രത്യേക ശബ്ദങ്ങൾ കേൾക്കുമ്പോൾ വലിയ തോതിലുള്ള മാനസിക സമ്മർദം അനുഭവപ്പെടാം. സാധാരണയായി ആളുകൾ ശ്രദ്ധിക്കാത്ത ശബ്ദങ്ങൾ പോലും ഇവർക്ക് വലിയ അസ്വസ്ഥതയുണ്ടാക്കും. ഭക്ഷണം കഴിക്കുമ്പോഴുണ്ടാകുന്ന ശബ്ദം, വെള്ളം കുടിക്കുന്ന ശബ്ദം, ടൈപ്പ് ചെയ്യുന്നത്, ക്ലോക്കിന്റെ ടിക് ടിക് ശബ്ദം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടാം. ഇത്തരം ശബ്ദങ്ങൾ കേൾക്കുമ്പോൾ ഇവർക്ക് പെട്ടെന്ന് ദേഷ്യം വരുകയോ, അവിടെനിന്ന് എഴുന്നേറ്റു പോകാൻ തോന്നുകയോ, അല്ലെങ്കിൽ ആ ശബ്ദം ഉണ്ടാക്കുന്ന വ്യക്തിയോട് വെറുപ്പ് തോന്നുകയോ ചെയ്യാം. ഇത് അവരുടെ സാമൂഹിക ജീവിതത്തെയും ബന്ധങ്ങളെയും സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.

മിസോഫോണിയയുടെ ലക്ഷണങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ചിലരിൽ ഇത് നേരിയ അസ്വസ്ഥത മാത്രമാണെങ്കിൽ, മറ്റു ചിലരിൽ ഇത് ശാരീരികമായ പ്രതികരണങ്ങൾക്കും കാരണമാകും. ഹൃദയമിടിപ്പ് വർധിക്കുക, വിയർക്കുക, പേശികൾ മുറുകുക എന്നിവ ഇതിന്റെ ഭാഗമായി കണ്ടുവരാറുണ്ട്. സാധാരണയായി കൗമാരപ്രായത്തിലാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. ഇത് പെട്ടെന്ന് മാറുന്ന ഒരു രോഗമല്ല, മറിച്ച് കൃത്യമായ ധാരണയിലൂടെയും നിയന്ത്രണത്തിലൂടെയും കൊണ്ടുപോകേണ്ട ഒന്നാണ്. പലപ്പോഴും കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കോ ഈ അവസ്ഥയെക്കുറിച്ച് അറിയാത്തത് മിസോഫോണിയ ഉള്ളവരെ കൂടുതൽ ഒറ്റപ്പെടുത്താൻ കാരണമാകുന്നു.

മിസോഫോണിയ ഉണ്ടാകാനുള്ള കൃത്യമായ കാരണം ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണ്. എങ്കിലും, തലച്ചോറിലെ വികാരങ്ങളെയും മുൻഗണനകളെയും നിയന്ത്രിക്കുന്ന ഭാഗങ്ങളിൽ ഉണ്ടാകുന്ന അമിതമായ പ്രവർത്തനമാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഒരു പ്രത്യേക ശബ്ദം കേൾക്കുമ്പോൾ തലച്ചോറ് അതിനെ വലിയൊരു ഭീഷണിയായി തെറ്റിദ്ധരിക്കുകയും 'ഫൈറ്റ് ഓർ ഫ്ലൈറ്റ്' എന്ന മോ‍ഡിലേക്ക് മാറുകയും ചെയ്യുന്നു. ഇതുകൊണ്ടാണ് ഇവർക്ക് പെട്ടെന്ന് ദേഷ്യമോ ഭയമോ അനുഭവപ്പെടുന്നത്. ശബ്ദം മാത്രമല്ല, ചിലപ്പോൾ ഒരാൾ കാലാട്ടുന്നതോ മറ്റോ കാണുന്നതും ഇവർക്ക് അസ്വസ്ഥതയുണ്ടാക്കാം.

മിസോഫോണിയ പരിഹരിക്കാൻ നിലവിൽ പ്രത്യേക മരുന്നുകളില്ല. എന്നാൽ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഇതിനെ മറികടക്കാൻ സാധിക്കും. ശബ്ദങ്ങൾ അലട്ടുന്ന സമയത്ത് ഹെഡ്ഫോണുകളോ ഇയർ പ്ലഗുകളോ ഉപയോഗിക്കുന്നത് ഒരു താൽക്കാലിക പരിഹാരമാണ്. വൈറ്റ് നോയിസ് മെഷീനുകൾ ഉപയോഗിക്കുന്നത് ഇത്തരം അസ്വസ്ഥതയുണ്ടാക്കുന്ന ശബ്ദങ്ങളെ മറയ്ക്കാൻ സഹായിക്കും. കൂടാതെ, കൗൺസിലിംഗ്, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) എന്നിവയിലൂടെ ശബ്ദങ്ങളോടുള്ള പ്രതികരണം നിയന്ത്രിക്കാൻ പഠിക്കാവുന്നതാണ്. യോഗയും മെഡിറ്റേഷനും ശീലിക്കുന്നത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും.

സമൂഹത്തിൽ മിസോഫോണിയയെക്കുറിച്ച് കൃത്യമായ അവബോധം നൽകേണ്ടത് അത്യാവശ്യമാണ്. തങ്ങൾക്ക് ചുറ്റുമുള്ളവർ ഈ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് തിരിച്ചറിയാൻ കുടുംബാംഗങ്ങൾക്ക് സാധിക്കണം. അവരെ കളിയാക്കുന്നതിന് പകരം മാനസികമായ പിന്തുണ നൽകുക എന്നതാണ് പ്രധാനം. ശബ്ദങ്ങൾ അലട്ടുന്ന സാഹചര്യങ്ങളിൽ നിന്ന് അവർക്ക് മാറിനിൽക്കാൻ അവസരം നൽകണം. മിസോഫോണിയ വെറുമൊരു വാശിയോ ദേഷ്യമോ അല്ല, മറിച്ച് തലച്ചോറിന്റെ ഒരു പ്രത്യേക അവസ്ഥയാണെന്ന് മനസ്സിലാക്കുന്നത് വലിയൊരു മാറ്റത്തിന് തുടക്കമിടും.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - ഹെൽത്ത് ഡെസ്ക്

contributor

Similar News